Wednesday, February 14, 2024

ജീവിതം ഒരു പെൻഡുലം

ഗാനരചയിതാവ്, കവി, കഥാകാരൻ, തിരക്കഥാകൃത്ത്, സംഗീതകാരൻ, ചലച്ചിത്രസംവിധായകൻ എന്നിങ്ങനെ ശ്രീകുമാരൻ തമ്പി കൈവെക്കാത്ത മേഖലകളില്ല. അതിൽത്തന്നെ ഗാനരചനയിൽ അദ്ദേഹത്തിന്റെ സ്ഥാനം അത്യുന്നതങ്ങളിലുമാണ്. കാവ്യസിദ്ധിയെ ശ്രേണികളിലാക്കിത്തിരിക്കുന്നത് ഉചിതമല്ല എന്നതുകൊണ്ടാണ് തമ്പി വയലാറിനുശേഷം കേരളം കണ്ട ഏറ്റവും നല്ല ഗാനരചയിതാവാണെന്നു പറയാൻ ഞാൻ മടിക്കുന്നത്. എൺപതിലധികം വർഷങ്ങൾക്കുമുമ്പ് ഹരിപ്പാട് എന്ന ഗ്രാമത്തിൽ തകർന്നുകൊണ്ടിരുന്ന ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, മാതാപിതാക്കൾക്കവകാശപ്പെട്ട സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കുന്നതുകണ്ടുകൊണ്ട് വളർന്ന്, അഹങ്കാരത്തോടു തൊട്ടുനിൽക്കുന്ന ആത്മവിശ്വാസവുമായി ചലച്ചിത്രരംഗത്തെ ചവിട്ടുപടികളെല്ലാം കയറി മുകളിലെത്തിയതിനുശേഷം ഓരോ പടിയായി താഴേക്കിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ് ആയിരം പേജ് വരുന്ന ഈ കൂറ്റൻ പുസ്തകം. 2022-ലെ വയലാർ അവാർഡ് ഈ കൃതി നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തവണകളായി പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളാണ് ഇവ. പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ നല്ലൊരവതാരികയും പുസ്തകത്തിലുണ്ട്.
 
ഈ കൃതിയിലെ കേന്ദ്രകഥാപാത്രം ഗ്രന്ഥകാരനാണ് എന്നു പറയുന്നതിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയും കൂടിയാണ് എന്നു പറയുന്നതാവും ശരി. ആയിരത്തിൽ ആദ്യത്തെ 400 പേജുകൾ അമ്മയിൽത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. തുടർന്ന് തമ്പിയുടെ വിദ്യാഭ്യാസ-തൊഴിൽ-സിനിമാ മേഖലകളിലെ അനുഭവവിവരണത്തിനുശേഷം വീണ്ടും തന്റെ കുടുംബത്തിലേക്കൊതുങ്ങുന്നു. അമ്മയുടെ മരണം പേജ് 940-ലാണ്. തന്നെക്കുറിച്ച് കഥയെഴുതണമെന്ന അമ്മയുടെ ചെറുപ്പത്തിലേയുള്ള അഭ്യർത്ഥനയാണ് ഇതിന്റെ കാരണം. മാത്രമല്ല, കാര്യങ്ങൾ കഥാപ്രസംഗകയുടെ ഭാവചേഷ്ടകളോടെ അവതരിപ്പിക്കാനുള്ള കഴിവും ആ സംഭവങ്ങളെല്ലാം മകന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സഹായിച്ചു. നല്ലൊരു കഥാകൃത്ത് കൂടിയായ തമ്പി ബാക്കിയെല്ലാം തന്റെ കയ്യിൽനിന്നും ഇട്ട് ആവർത്തനവിരസതയോ സ്ഥൂലത കൊണ്ടുള്ള മുഷിപ്പോ ഇല്ലാതെ പറഞ്ഞൊപ്പിക്കുന്നു. മാതൃത്വത്തെ ഇത്രയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങൾ മലയാളത്തിലെന്നല്ല, മറ്റുഭാഷകളിലും ഏറെക്കാണില്ല. തമ്പിയുടെ മാതാവ് ഭവാനിയമ്മ തങ്കച്ചി പത്തുമക്കളെ പ്രസവിച്ചെങ്കിലും അവരിൽ അഞ്ചുപേരും നന്നേ ചെറുപ്പത്തിലേ മൃതിയടഞ്ഞു. ലേഖകന്റെ ജനനം 'ശ്രീകുമാരസംഭവം' എന്ന പേരിലൊരു അദ്ധ്യായത്തിൽ നൂറ്റിമുപ്പതാം പേജിൽ നടക്കുന്നു. അക്കാലത്ത് കുടുംബാംഗങ്ങൾ ഭാഗം വാങ്ങി പോയിരുന്നതുകൊണ്ട് കൂട്ടുകുടുംബങ്ങൾ തകർന്നുതുടങ്ങിയിരുന്നു. കൂട്ടത്തിൽ ഇളയ സഹോദരിയായിരുന്ന ഭവാനിയമ്മ ആരുടേയും പരിഗണനകളിൽ പെട്ടതുമില്ല. ഭാര്യയേയും മക്കളേയുംകാൾ തന്റെ കുടുംബത്തിനേയും അനന്തരവളേയും സ്നേഹിച്ച, ഇടയ്ക്കിടെ മനോരോഗം വരുന്ന ഭർത്താവ് അവരെ ദുരിതക്കയത്തിലാഴ്ത്തി. അമ്മയും മൂന്നാണ്മക്കളും പിന്നെയങ്ങ് ജീവിക്കുകയാണ് ചെയ്തത്. മനസ്സിന്റെ താളം ഇടയ്ക്കെല്ലാം നഷ്ടപ്പെടുന്ന ഭർത്താവിനെ സ്വത്തുപരിഗണനകളൊന്നുമില്ലാതെ വീണ്ടും കൂടെക്കൂട്ടിയപ്പോഴാണ് ഏറെക്കാലത്തിനുശേഷം രണ്ടു മക്കൾ കൂടി ജനിക്കുന്നത്. മക്കളുടെ തെറ്റുകളെ നിർദ്ദയം ശിക്ഷിക്കുമായിരുന്നുവെങ്കിലും ആ സ്നേഹസ്രോതസ്സ് അവർ തിരിച്ചറിഞ്ഞിരുന്നു.തികഞ്ഞ ഭാരവും പൂവായി കാണുകയും നിറഞ്ഞ നോവിലും നിർവൃതി കൊള്ളുകയും ചെയ്യുന്നവൾ എന്നാണ് തമ്പി സ്വന്തം മാതാവിനെ നിർവചിച്ചിരിക്കുന്നത്. 

ഗ്രന്ഥകാരന്റെ കുട്ടിക്കാലത്തുതന്നെ മരുമക്കത്തായം നിയമം മൂലം നിർത്തലാക്കിയിരുന്നെങ്കിലും മിക്ക തറവാടുകളിൽനിന്നും അത് പൂർണമായി അരങ്ങൊഴിഞ്ഞിരുന്നില്ല. അമ്മാവൻ അപ്പോഴും ആചാരപരമായി തലപ്പത്തുതന്നെ നിന്നു. എങ്കിലും തറവാടുകളുടെ വിഭജനം ഉറപ്പായിക്കഴിഞ്ഞിരുന്നു. ലേഖകന്റെ പുന്നൂർ തറവാട്ടിൽത്തന്നെ പരമ്പരാഗതമായി സൗജന്യമായി ചെയ്തുവന്നിരുന്ന വിഷചികിത്സ പണം വാങ്ങിയാകുന്നു. കുടുംബക്ഷേത്രം പൊളിച്ച് അതിലെ വിഗ്രഹം നഗരത്തിലെ വ്യാപാരികൾക്ക് വിൽക്കുന്നു. എന്നാൽ തമ്പിയുടെ അച്ഛന്റെ തറവാട് പിന്നെയും വളരെക്കാലം ഭാഗം വെയ്ക്കാതെ പിടിച്ചുനിന്നു. പക്ഷേ മനുഷ്യബന്ധങ്ങൾ വളരെ മോശമാവുകയാണിവിടെ. കുടുംബാംഗങ്ങൾ എത്ര ഭക്ഷണം കഴിക്കണമെന്നുപോലും കാരണവർ നിശ്ചയിച്ച് അതിനുമാത്രമുള്ള നെല്ല് അളന്നുകൊടുക്കുന്ന അവസ്ഥയുണ്ടായി. മരുമക്കത്തായം സ്ത്രീകൾ വഴിക്കുള്ള ദായക്രമമായിരുന്നു. ഒരു കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയുടെ ഏറ്റവും മൂത്ത സഹോദരനാണ് കാരണവർ ആയിത്തീരുന്നത്. ആ സ്ത്രീയുടെ ഏറ്റവും മൂത്ത പുരുഷസന്തതി അടുത്ത കാരണവർ ആവുകയും ചെയ്യും (ഇതൊരു ലളിതവൽക്കരിച്ച ചിത്രമാണ്. ആദ്യം മകനുണ്ടാകുന്നത് അനിയത്തിക്കാണെങ്കിൽ കാരണവർ അവനാകും). എന്നാൽ സ്ത്രീകൾക്ക് കാര്യമായ അധികാരങ്ങളൊന്നും ഈ ഘടന അനുവദിച്ചിരുന്നില്ല എന്നു കാണാം. കരുത്തുറ്റ സ്ത്രീകളും അല്ലാത്തവരും ഈ പുസ്തകത്തിലുണ്ട്. വിവാഹബന്ധം ഉറപ്പുള്ളതായിരുന്നില്ല. ഭർത്താവ് പൊതുവെ ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. അവിടത്തെ കാരണവരോ അമ്മായിയമ്മ പോലുമോ ആവശ്യപ്പെട്ടാൽ അയാൾക്ക് ബന്ധം ഒഴിയേണ്ടിയിരുന്നു. പിതാവിന്റെ സ്വത്തിൽ മക്കൾക്കുള്ള അവകാശം പോലും സുനിശ്ചിതമല്ലാതിരുന്നതായിരുന്നു തമ്പിയുടെ കുടുംബം നേരിട്ട പല ദുർദ്ദശകളുടേയും മൂലകാരണം.

വളരെ വലിയ ഒരു രംഗവേദിയിലാണ് ഗ്രന്ഥകർത്താവ് തന്റെ കുടുംബത്തെ അവതരിപ്പിക്കുന്നത്. ഒരു വംശവൃക്ഷം കൂടി ചേർക്കുന്നത് നല്ലതായിരുന്നു. സഹോദരന്മാർ തമ്മിലുണ്ടായിരുന്ന ഉറച്ച സ്നേഹബന്ധം തമ്പി പല ചലച്ചിത്രങ്ങൾക്കും തിരക്കഥയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഹരിപ്പാട്ടെ ഗ്രാമ്യഭാഷയിൽ നൽകിയിരിക്കുന്നു. അനേകം കുടുംബചിത്രങ്ങളും ഉണ്ട്. അതിൽ ഗ്രന്ഥകാരൻ വയലാർ, പി. ഭാസ്കരൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം വളരെ അപൂർവ്വമാണ്. മലയാളഗാനരംഗത്തെ 'മൂവേന്തർ' ഒന്നിക്കുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. പല അദ്ധ്യായങ്ങളും അവസാനിക്കുന്നത് തമ്പിയുടെ ഗാന-കവിതാ ശകലങ്ങളിലാണ്. തന്റെ മനസ്സ് തൃപ്തമല്ലാത്തയിടങ്ങളിൽ സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുമ്പോൾപോലും മേലധികാരിയുടെ ഇഷ്ടമില്ലാത്ത കല്പനകളെ ധിക്കരിച്ചുകൊണ്ട് കവി രാജിയെഴുതിനൽകുന്നു. സിനിമാരംഗത്തും അദ്ദേഹം വ്യത്യസ്തനായിരുന്നു. ജീവസന്ധാരണത്തിനുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും തന്റെ സിനിമയിലെ കലാമൂല്യം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. സാമ്പത്തികവിജയം നേടാൻ കഴിയില്ല എന്നുറപ്പുള്ളപ്പോഴും കലാമേന്മയുള്ള 'ഗാനം' പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിരുന്നത് ഒരു ശരാശരി ആസ്വാദകന് എളുപ്പത്തിൽ പിടികിട്ടുകയില്ല. ആദ്യകാലത്ത് സ്വയം കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ച 'ചന്ദ്രകാന്തം' (1974) എന്ന ചിത്രം കലാമൂല്യമുള്ളതെങ്കിലും ഹിറ്റാകാതെ പോയതിന്റെ നിരാശ ഇടയ്ക്കെല്ലാം പ്രകടിപ്പിക്കുന്നു. പക്ഷേ 'ചട്ടമ്പിക്കല്യാണി' പോലുള്ള വാണിജ്യചിത്രങ്ങളും ടെലിവിഷൻ സീരിയലുകളും തമ്പി നിർമ്മിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനും അതേ പാത തന്നെ പിന്തുടർന്നു. മകനായ രാജകുമാരൻ തമ്പിയുടെ ആകസ്മികനിര്യാണത്തിൽ രക്തം കിനിയുന്ന ഗ്രന്ഥകാരന്റെ ഹൃദയം ഈ താളുകളിൽ വരച്ചുവെച്ചിട്ടുണ്ട്. ആ ദുരന്തവും അദ്ദേഹം അതിജീവിച്ചുവെന്നതാണ് വിസ്മയകരവും അവസാനം വരെ പ്രത്യാശ നിലനിർത്തുന്നതുമായ സംഗതി. ഈ പുസ്തകത്തിന്റെ അവസാനവാചകം വരെ ജീവിതത്തോടുള്ള സ്നേഹം നിറഞ്ഞുകവിയുന്നു. കാലമിനിയുമുരുളും, ഈ വന്മരവും ഒരിക്കൽ വീഴും. എങ്കിലും ഈ പുസ്തകത്തെ മലയാളിയുടെ മനസ്സിൽ എന്നും നിലനിർത്താൻ പോകുന്നത് ഈ ജീവിതാഭിനിവേശം തന്നെയാണ്.

സിനിമാപ്രവർത്തകരിൽ മാത്രമല്ല, സാഹിത്യകാരന്മാരിലും ശ്രീകുമാരൻ തമ്പി വ്യത്യസ്തനാണ്. ഇടതുപക്ഷത്തോടൊപ്പം ചേർന്നു നടക്കാതിരുന്നത് എല്ലാ മേഖലകളിലും രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള കേരളത്തിൽ അദ്ദേഹത്തിനൊരു ബാധ്യതയായി. ഒട്ടുമിക്ക അവാർഡുകളും രാഷ്ട്രീയമായി വീതം വെക്കുന്ന നാട്ടിൽ അദ്ദേഹം അവർക്കെല്ലാം അനഭിമതനായി. ഏറ്റവും ഒടുവിലുണ്ടായ കേരളഗാനവിവാദവും ഓർക്കുക. ശാസ്ത്രം പഠിച്ചയാൾ എന്ന പ്രത്യേകതയും അങ്ങനെയല്ലാത്ത ബഹുഭൂരിപക്ഷത്തിന് അദ്ദേഹത്തെ അകറ്റിനിർത്താൻ പ്രേരണ നൽകി. കലയോടൊപ്പം നടക്കുമ്പോഴും ശാസ്ത്രത്തെ തമ്പി ചേർത്തുനിർത്തി. സിനിമാ പ്രവർത്തനങ്ങളോടൊപ്പം സിവിൽ എൻജിനീയറായ അദ്ദേഹം കരാറടിസ്ഥാനത്തിലുള്ള ഒരു നിർമ്മാണ കമ്പനിയും വിജയകരമായി നടത്തി. ഗണിതം മഹനീയമായ കലയാണെന്നും ഏതു കലാസൃഷ്ടിക്കും പൂർണ്ണത കൈവരണമെങ്കിൽ കണക്കിന്റെ പിൻബലം വേണമെന്നുമാണ് അതിനദ്ദേഹം കണ്ടെത്തിയ ന്യായീകരണം. കവിതയും ഗാനവും എഴുതുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി 'ഒരു പാലമോ അണയോ വാട്ടർ ടാങ്കോ ഡിസൈൻ ചെയ്ത് അതിന്റെ ഡ്രോയിങ്ങും ബാർ ബെൻഡിങ് ഷെഡ്യൂളും' തയ്യാറാക്കിക്കഴിയുമ്പോഴും അദ്ദേഹം അനുഭവിച്ചിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ കൃത്യമായി കണക്കുപറയുന്നതിന് ഈ ഗണിതവിജ്ഞാനം ഉപകാരപ്പെട്ടതുമില്ല.

സിനിമാജീവിതാനുഭവങ്ങൾ മറ്റൊരു പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കുറച്ചു കാര്യങ്ങളൊക്കെ ഇതിലുമുണ്ട്. എന്നാൽ ഈയൊരു ഒഴിവാക്കൽ മൂലം 1980-നു ശേഷം കാര്യമായൊന്നും സ്പർശിക്കുന്നില്ല. പക്ഷേ സിനിമയിൽ വന്നതിനുശേഷമുള്ള കൗതുകവും താല്പര്യവും ഉണർത്തുന്ന ചില ചെറിയ അദ്ധ്യായങ്ങൾ തുടർന്നു വരാനിരിക്കുന്ന പുസ്തകത്തിലേക്കുകൂടി ഉറ്റുനോക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പൊടിക്കൈകൾ അടങ്ങിയതാണ്. കച്ചവടബോധം ഗ്രന്ഥകാരനെ തീർത്തും ഉപേക്ഷിച്ചിട്ടില്ല. ഇതിൽ വിവരിച്ചിരിക്കുന്ന ചില ആകസ്മിക സംഭവങ്ങൾ ഗാനപ്രേമികളിൽ ഉദ്വേഗമുണർത്തുന്നതാണ്. ഏതോ ഒരു ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് യേശുദാസും വിശ്രുത സംഗീതസംവിധായകൻ എം. എസ്. വിശ്വനാഥനും സ്വരച്ചേർച്ചയിലല്ലാതാകുന്നു. അതിനെത്തുടർന്നാണ് വിശ്വനാഥൻ ചിട്ടപ്പെടുത്തിയ 'നീലഗിരിയുടെ സഖികളേ' എന്ന ഗാനം യേശുദാസ് പാടാതിരുന്നത് ! എന്നാൽ തമ്പി സംവിധാനം ചെയ്ത 'ചന്ദ്രകാന്തം' എന്ന ചിത്രത്തിൽ രണ്ടു പ്രതിഭകളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും യേശുദാസ് വഴങ്ങാൻ തയാറായിരുന്നില്ല. ഒടുവിൽ ദാസിന്റെ അമ്മയെ ഇടപെടുവിച്ചുകൊണ്ട് ഒരു താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായി. വീണ്ടും ഒന്നിച്ചപ്പോൾ വിശ്വനാഥൻ ആദ്യമായി യേശുദാസിനെ പഠിപ്പിച്ച പാട്ടാണ് 'ആ നിമിഷത്തിന്റെ നിർവൃതിയിൽ'. പിണക്കം തീർന്ന സന്തോഷത്തിൽ പിന്നീട് നൽകിയതാണ് 'ദിവ്യദർശനം' എന്ന ചിത്രത്തിലെ 'ആകാശരൂപിണി അന്നപൂർണേശ്വരി' എന്ന ഗാനം. ഇത് രണ്ടും യേശുദാസല്ലാതെ മറ്റൊരു ഗായകൻ പാടുന്നതിനെക്കുറിച്ച് ആസ്വാദകർക്ക് ചിന്തിക്കാൻ പോലും പറ്റാത്തവിധത്തിൽ മാസ്മരങ്ങളാണല്ലോ.

'നാൽപതു വർഷം മുമ്പ് മരിച്ചിരുന്നെങ്കിൽ നിങ്ങളെന്നെ ഒരു ലെജണ്ടായി വാഴ്ത്തിയേനെ' എന്ന തമ്പിയുടെ വാചകം സുഭാഷ് ചന്ദ്രന്റെ അവതാരികയിൽ ഓർത്തെടുക്കുന്നുണ്ട്. അതിൽ പ്രതിഫലിക്കുന്ന നിരാശയും മടുപ്പും വായനക്കാരിൽ ഉടനീളം വേദനയുടെ പശ്ചാത്തലസംഗീതമൊരുക്കുന്നു. വീണ്ടുമൊന്നാലോചിച്ചാൽ, സത്യത്തിന്റെ മുഖത്തുനോക്കി ഇത്ര ധീരമായി തുറന്നടിച്ചുപറയാൻ എത്രപേർ തയ്യാറാകും? കൃത്രിമവിനയം ശ്രീകുമാരൻ തമ്പിയുടെ ജന്മവാസനയല്ല. നിശ്ചിത അളവിൽ വിനയം പാലിക്കാതിരുന്നതുകൊണ്ട് കിട്ടുമായിരുന്ന ജോലികളും അവസരങ്ങളും അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടുണ്ട്. 'നോക്കാത്ത ദൈവത്തെ കുമ്പിടുന്നതെന്തിന്?' എന്ന് അദ്ദേഹം രോഷത്തോടെ ചോദിക്കുന്നുമുണ്ട്. ജ്യോതിഷത്തിലും അമാനുഷശക്തികളിലുമെല്ലാം അല്പം ഭംഗിയായിത്തന്നെ അദ്ദേഹം വിശ്വസിക്കുന്നു. കുടുംബത്തിന്റെ ശത്രുവായിരുന്ന വല്യമ്മാവൻ കുമാരൻ തമ്പി പോലും 'എല്ലാ പാമ്പുകടിച്ചവരേയും ചികിത്സയ്‌ക്കില്ല, പക്ഷേ അദ്ദേഹം തൊട്ടവരെല്ലാം രക്ഷപ്പെടും' എന്ന് അഭിപ്രായപ്പെടുന്നതും ഇതുകൊണ്ടാണ്. വളരെ വലുതും അത്രത്തോളം ജീവിതഗന്ധിയായതുകൊണ്ടും ഈ പുസ്തകം വായിച്ചുതീർത്ത് അവസാനമായി അടച്ചുവെക്കുമ്പോൾ ഒരു ദീർഘകാലസുഹൃത്തിനെ പിരിയുമ്പോഴുള്ള നഷ്ടബോധത്തിന്റേതായ ഒരു നൊമ്പരം വായനക്കാരിൽ അവശേഷിക്കും. ഒരുപക്ഷേ ഇത്ര വലിയ കുടുംബപശ്ചാത്തലത്തിൽ ഇതുപോലൊരു കൃതി ഇനിയൊരിക്കലും മലയാളത്തിൽ ഉണ്ടായില്ലെന്നും വരും. മറഞ്ഞുകഴിഞ്ഞ ഒരു കാലത്തെ ഇതിലും നിറപ്പകിട്ടിൽ ആർക്കും പകർത്താനുമാവില്ല. അതുകൊണ്ടാണ് ചിലയിടങ്ങളിൽ അല്പമൊക്കെ വലിച്ചുനീട്ടുന്നതുപോലെ തോന്നുമെങ്കിലും സമാനജനിതകമുള്ള ഗ്രന്ഥങ്ങളിൽ ഈ കൃതി തന്റെ ഉന്നതസ്ഥാനം വ്യക്തമായി ഉറപ്പിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഹൃദയമാണ് അദ്ദേഹം ഈ താളുകളിൽ തുറന്നുവെച്ചിരിക്കുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

പിൻകുറിപ്പ് : ഒട്ടുവളരെ തവണ ഗ്രന്ഥകാരൻ 1974-ൽ പുറത്തിറങ്ങിയ തന്റെ 'ചന്ദ്രകാന്തം' എന്ന ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ച് ചെറുതായി നിരാശപ്പെടുന്നുണ്ട്. അതിനാൽ ആ ചിത്രം യൂട്യൂബിൽ ഒന്നു കണ്ടുനോക്കി. അതിലെ ഏതാണ്ടെല്ലാ പാട്ടുകളും എക്കാലത്തേയും സൂപ്പർ ഹിറ്റുകളാണെങ്കിലും (ആ നിമിഷത്തിന്റെ നിർവൃതിയിൽ, രാജീവനയനേ നീയുറങ്ങൂ, പുഷ്പാഭരണം, ഹൃദയവാഹിനീ, സ്വർഗ്ഗമെന്ന കാനനത്തിൽ) കഥയും തിരക്കഥയുമൊക്കെ വളരെ പരിതാപകരമാണെന്നു പറയാതെ തരമില്ല. തമ്പി ഗാനരചനയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു നല്ലത് എന്നും തോന്നി.

Book review of 'Jeevitham Oru Pendulum' by Sreekumaran Thampi
Publisher: Mathrubhumi Books, 2023 (First)
ISBN: 9789359627403
Pages: 1000

Tuesday, February 6, 2024

ഈഴവർ - അന്നും ഇന്നും

പ്രശസ്ത അഭിഭാഷകനും രാജഭരണകാലത്തെ ശ്രീമൂലം, ശ്രീചിത്രാ നിയമസഭാംഗവും, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചേർത്തല സ്വദേശിയായ ശ്രീ. എൻ. ആർ. കൃഷ്ണൻ (1891 - 1977) തത്വചിന്ത, സാമൂഹ്യപരിഷ്കരണം, ചരിത്രം എന്നീ പ്രസ്ഥാനങ്ങളിലുൾപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല കാലങ്ങളിലായി എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ സപ്തതി ആഘോഷത്തിനിടെ പ്രസിദ്ധീകരിച്ച ഈ കൃതി അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 1967-ൽ വീണ്ടും പ്രസിദ്ധീകരിച്ചു. അതിന്റെ പുനഃപ്രസാധനമാണ് 55 വർഷങ്ങൾക്കുശേഷം വെളിച്ചം കണ്ട ഈ പുസ്തകം. കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി വെളിവാക്കുന്നതാണ് ഈ കൃതി. അതിനെല്ലാം നാന്ദി കുറിച്ച 1890-കൾ ഗ്രന്ഥകാരന്റെ ബാല്യകാലവും കൂടിയായിരുന്നു. തുടർന്നുള്ള 70 വർഷങ്ങളിൽ താനുൾപ്പെടുന്ന ഈഴവസമുദായം നേടിയ അഭിവൃദ്ധിയുടെ ഗാഥയാണ് ഈ ലഘുഗ്രന്ഥം. സമുദായത്തിന്റെ ചരിത്രപരമായ ഉത്ഭവവും അത് എങ്ങനെ പിന്നോക്കസമുദായമായി പുറംതള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും ഇതിലുണ്ട്.

1960-കളിൽ രചിച്ചതായതിനാൽ ഈ കൃതി ആര്യൻ എന്ന ശബ്ദത്തെ ഭാഷാഗോത്രം എന്നതിനുപകരം മനുഷ്യവംശമായാണ് തെറ്റിദ്ധരിക്കുന്നത്. ആര്യന്മാരുടെ അധിനിവേശം ആദ്യം ഭാരതത്തിലേക്കും പിന്നീട് കേരളത്തിലേക്കും വ്യാപിച്ചുവെന്നാണ് ലേഖകൻ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ജാതിവ്യത്യാസങ്ങളില്ലാതിരുന്ന ഒരു സംഘകാലസമൂഹം ആയിരുന്നത്രേ അന്നുണ്ടായിരുന്നത്. ആര്യന്മാരുടെ ചാതുർവർണ്യത്തിലും ക്ഷേത്രോപാസനയിലും വിശ്വസിച്ച കുറെ നാട്ടുകാർ അവരുടെ ഭൃത്യന്മാരായി പരിണമിച്ചു. ഇവർ 'ചേർന്നവർ' അഥവാ 'ശാർന്നവർ' എന്ന അർത്ഥത്തിൽ ശൂദ്രരായിത്തീർന്നു. എന്നാൽ ആര്യന്മാരുടെ ആഗമനകാലം വ്യംഗ്യമായി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നതല്ലാതെ അക്കാലത്ത് ആരാണിവിടെ ഭരിച്ചിരുന്നതെന്നോ ഏതു രാജാവിനുമേലാണ് അവർ ആധിപത്യം നേടിയതെന്നോ സൂചിപ്പിക്കുന്നില്ല. അക്കാലത്ത് പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതത്തെ തർക്കത്തിലൂടെ തകർത്തു തരിപ്പണമാക്കി ഹിന്ദുമതം ഇവിടെ സ്ഥാപിച്ചുവെന്നാണ് കൃഷ്ണന്റെ വാദം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് കൈമാറി എന്ന കേരളോല്പത്തിയിലെ കെട്ടുകഥ പോലെത്തന്നെയാണ് ആര്യന്മാരുടെ അധിനിവേശം എന്ന മിഥ്യാസങ്കല്പവും. രണ്ടിനും ചരിത്രപരമായ തെളിവുകളില്ല. രണ്ടും ഓരോ കാലത്തെ ആധിപത്യസമൂഹങ്ങൾ തങ്ങളുടെ അധികാരത്തെ ന്യായീകരിക്കാനായി നിർമ്മിച്ചതുമാണ് - യഥാക്രമം ബ്രാഹ്മണരും ബ്രിട്ടീഷുകാരും. എല്ലാ ആധുനിക കേരളസമുദായങ്ങളും പ്രാചീനകാലത്ത് ഒറ്റ സമുദായമായിരുന്നു എന്നു ചൂണ്ടിക്കാട്ടുമ്പോഴും ചില അദ്ധ്യായങ്ങളിൽ അക്കാലത്തെ ഈഴവർ നാട്ടുപ്രമാണിമാരും ഭരണാധികാരികളുമായിരുന്നു എന്നും വാദമുണ്ട്. പതിക്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന 'റിപ്പബ്ലിക്കുകൾ' ഭരിച്ചിരുന്നത് ചാന്നാന്മാരായിരുന്നുവത്രേ.

പ്രാചീന കേരളത്തിൽ ഈഴവർ പടയാളികളായിരുന്നുവെങ്കിലും എപ്പോഴാണ് ആ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് അധികാരസ്ഥാനങ്ങളിൽനിന്നെല്ലാം അകറ്റപ്പെട്ട് അവർ ഒരു തീണ്ടൽജാതിയായി താണുപോയത് എന്നതിനെപ്പറ്റി ഒരന്വേഷണം ഇതിൽ നടത്തുന്നുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടേ അതിനുവേണ്ടിവന്നുള്ളൂ എന്നതാണ് കണ്ടെത്തുന്ന ഉത്തരം. ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് ഭരണസിരാകേന്ദ്രം നായന്മാർക്കുവേണ്ടി മാത്രമായി ഒതുക്കിക്കളഞ്ഞത്. പിന്നീട് ദളവയായ വേലുത്തമ്പിയും ഈ അനീതി തുടർന്നു. വേലുത്തമ്പി ദളവക്കെതിരെ പരസ്ത്രീസംസർഗ്ഗം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇതിനിടയിലാണ് മിഷനറിമാർ തിരുവിതാംകൂറിൽ എത്തുന്നതും നായർ ഉദ്യോഗസ്ഥവൃന്ദത്തിൽനിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ടുതുടങ്ങുന്നതും. അവരുടെ മുറവിളികളെത്തുടർന്നാണ് ബ്രിട്ടീഷുകാർ ഇടപെട്ടതും മറുനാട്ടുകാരായ ബ്രാഹ്മണർ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങൾ കുത്തകയാക്കാൻ തുടങ്ങിയതും. കാലചക്രം ഒന്നുകൂടി തിരിഞ്ഞപ്പോൾ മലയാളികൾക്ക് ജോലി നൽകണമെന്ന മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മറവിൽ നായന്മാർ വീണ്ടും അധികാര സോപാനങ്ങളിൽ കയറിപ്പറ്റി. എന്നാൽ ഇത്തരം നിഗമനങ്ങളിൽ കൃഷ്ണൻ എത്തിച്ചേരുന്നത് പലപ്പോഴും ഉറച്ച ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഒന്നോ രണ്ടോ പുസ്തകങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന പ്രധാനപ്പെട്ട പല അവകാശവാദങ്ങളും ഇതിൽ കാണാവുന്നതാണ്.

രാജ്യത്തിനും മനുഷ്യകുലത്തിനുതന്നെയും അപമാനകരമായ രീതിയിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിൽ നിലനിന്നിരുന്നുവെങ്കിലും ആ കൂരിരുട്ടിൽ ബഹിർജാതിസാഹോദര്യത്തിന്റെ ചില ചെറുതിരികൾ അവിടവിടെയായി ജ്വലിക്കുന്നുണ്ടായിരുന്നു എന്നത് ചാരിതാർഥ്യജനകമാണ്. വ്യക്തികൾ തങ്ങളുടേതായ കാരണങ്ങളാൽ മതം മാറിക്കൊണ്ടിരുന്നപ്പോഴും ഒരു സമുദായം ഒന്നടങ്കം അതിനു തയ്യാറാകാതിരുന്നതിന്റെ പിന്നിൽ സാഹോദര്യത്തിന്റെ ഈ ധന്യമാതൃകകളായിരുന്നിരിക്കാം കാരണം. ചില നായർ-നമ്പൂതിരി-ഈഴവ കുടുംബങ്ങൾ പരസ്പരം പുല ആചരിച്ചിരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദിയിൽ ഇവരെല്ലാം ഒരു സമൂഹമായിരുന്നു എന്നതിന്റെ തെളിവായിരിക്കാം അത്. തീയരുടെ അലക്കുകാരിയായിരുന്ന വണ്ണാത്തിയുടെ കയ്യിൽനിന്ന് ഒരു കഷ്ണം തുണി (മാറ്റ്) വാങ്ങിയാൽ മാത്രമേ അന്തർജനങ്ങളുടേയും നായർ സ്ത്രീകളുടേയും ഋതുസ്നാനശുദ്ധി സാധൂകരിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവരുടെ അശുദ്ധി മാറുന്നതല്ല. തീയരുടെ ഹിതത്തിനു വിരുദ്ധമായി നിൽക്കുന്ന ഉന്നതജാതിക്കാർക്ക് അവർ മാറ്റു വിലക്കും. മാറ്റില്ലാതെ സ്ത്രീകൾ കുളിച്ചാൽ അവർ ഭൃഷ്ടരാകും. ഇതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ഒരു നായർ സമാജം യോഗം ചേർന്ന് 'വല്ല കാരണവശാലും തീയർ മാറ്റു വിലക്കുന്നപക്ഷം അതു വേണ്ടെന്നുവെക്കണമെന്നും മാറ്റില്ലാത്ത കാരണത്താൽ ആരെയും ഭൃഷ്ടരായി കാണുവാൻ പാടില്ലെന്നും' വ്യവസ്ഥ ചെയ്തതായി ഗ്രന്ഥകാരൻ പറയുന്നു. കോഴിക്കോട് പ്രദേശങ്ങളിൽ തീയർ വിവാഹത്തിനുപോകുമ്പോൾ നായർ 'ചങ്ങാതം' പോകുന്ന സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നുവെന്ന് രേഖപ്പെടുത്തുന്നു. വടക്കേ മലബാറിൽ നായർ തീയരെ അഭിസംബോധന ചെയ്യുമ്പോൾ 'നാൽപാടി' എന്ന ബഹുമതിപദം ചേർത്താണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിലും പ്രമാണികളായ ഈഴവർ ഉണ്ടായിരുന്നു. വിഷു ദിവസം അമ്പനാട്ട് പണിക്കർ എന്ന ഈഴവപ്രമാണിക്ക് കണി കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായ അമ്പനാട്ടു കോട്ടയുടെ മുറ്റത്ത് കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു (പേജ് 67). ഒരു സമൂഹത്തിലെ ഒരാൾക്കുവേണ്ടി മാത്രം ദേവൻ അയാളുടെ വീട്ടുമുറ്റത്തെത്തുമ്പോൾ അതേ സമൂഹത്തിലെ അനേകരെ ക്ഷേത്രമുറ്റത്തുപോലും കയറ്റാതിരിക്കുന്നതിലെ വിരോധാഭാസം ഈ പ്രസ്താവനകളിലെ സത്യത്തിന്റെ അളവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഒന്നുമാത്രമല്ലേ ശരിയാകാൻ വഴിയുള്ളൂ? അല്ലെങ്കിൽ ഗ്രന്ഥകാരൻ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വായനക്കാർ ധരിച്ചേക്കാം.

തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും ആയിരുന്നെങ്കിലും കൃഷ്ണന്റെ താല്പര്യമേഖലകൾ വളരെ വിപുലമായിരുന്നു. സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരുന്ന അദ്ദേഹത്തിന് കുമാരനാശാൻ പോലെയുള്ളവരേയും നേരിട്ട് പരിചയമുണ്ടായിരുന്നു. മഹാകവിയോടൊപ്പം ദിവാനായിരുന്ന പി. രാജഗോപാലാചാരിയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. ചരിത്രപരമായോ വിഷയപരമായോ കൃത്യമായ ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങാത്ത കുറെ ലേഖനങ്ങളാണ് ഇതിലുള്ളത്. മാതാമഹന്റേയും മറ്റും സ്മരണകളും തലമുറകളായി പകർന്നുകിട്ടിയ അറിവുകളും ചരിത്രവസ്തുതകളും തെളിവുകളുമായി അവതരിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന ന്യൂനത. ആ ഓർമ്മകളിൽ പലതും സമ്പന്നതയുടേയും പ്രഭുത്വത്തിന്റേയും മടിത്തട്ടിലുള്ളതുമാണ്. പാറയിൽ എന്ന അദ്ദേഹത്തിന്റെ പിതൃകുടുംബത്തിൽ അമാലന്മാർ ചുമക്കുന്ന പല്ലക്ക് അടുത്തകാലം വരെ ഉണ്ടായിരുന്നുവെന്നും അതിൽ സഞ്ചരിച്ചിരുന്നതായും അതു ചുമന്നുകൊണ്ടുപോകുമ്പോൾ ചുമക്കുന്നവർ ഓഹും ഓഹും എന്നൊരു ഗംഭീരശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 38). ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചവർക്ക് തീണ്ടലിന്റെ ഇരകളാവാൻ എപ്പോഴാണ് സമയം ലഭിച്ചിരുന്നതെന്നറിയാതെ വായനക്കാർ കുഴങ്ങും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Ezhavar - Annum Innum'
Author: N R Krishnan
Publisher: Open Door Media, 2022 (First published 1960)
ISBN: 9788195068029
Pages: 146

Wednesday, January 31, 2024

നിവർത്തനം

ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ പ്രവിശ്യകളിൽ രാഷ്ട്രീയബോധവും ആധുനിക പൗരബോധവും ഉണർന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉദയത്തോടെയാണ്. എന്നാൽ ആദ്യകാല കോൺഗ്രസ്സിന് പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിനുകീഴിൽ കൂടുതൽ സ്വയംഭരണം എന്നതായിരുന്നു അതിന്റെ ഉന്നം. ഏതാണ്ട് അതേ രീതി തന്നെയാണ് നാട്ടുരാജ്യങ്ങളിലെ പ്രാഥമിക രാഷ്ട്രീയപ്രസ്ഥാനങ്ങളും അവലംബിച്ചിരുന്നത്. 1891-ലെ മലയാളി മെമ്മോറിയലിൽ തുടങ്ങിയ രാഷ്ട്രീയപ്രക്ഷോഭധാര തിരുവിതാംകൂറിൽ ഈഴവ മെമ്മോറിയൽ, പൗരസമത്വവാദം എന്നീ പ്രക്ഷോഭങ്ങളിലൂടെ കരുത്താർജ്ജിച്ചു. സാവധാനത്തിലാണെങ്കിലും ലഭ്യമായിരുന്ന പരിഷ്കരണത്തിന്റെ പ്രയോജനങ്ങൾ നായർ സമുദായത്തിനും മറ്റ് ഉയർന്ന ജാതിക്കാർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1932-ൽ പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്‌കാരങ്ങൾ പോലും ഈ പാത പിന്തുടർന്നപ്പോൾ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് തുടർന്നു നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽനിന്ന് നിവർത്തനം (സ്വമേധയാ മാറി നിൽക്കൽ) നടത്താൻ തീരുമാനിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി ആഹ്വാനം ചെയ്തിരുന്ന നിസ്സഹകരണത്തിൽനിന്ന് ഭിന്നമാണെന്ന് വ്യക്തമാക്കാനാണ് ഈ പുതിയ പദം തെരഞ്ഞെടുത്തത്. മഹാപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ ഐ. സി. ചാക്കോയാണ് ഈ അർത്ഥവത്തായ പദം സംഭാവന ചെയ്തത്. പ്രക്ഷോഭം ശക്തിയാർജ്ജിച്ചതോടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുകയും നിയമസഭയിലും സർക്കാർ ഉദ്യോഗങ്ങളിലും ഈ മൂന്നു സമുദായങ്ങൾക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന ഉദ്യോഗസംവരണം ഇതിന്റെ തുടർച്ചയാണ്. ഈ മഹാപ്രക്ഷോഭത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്. നിരവധി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും ഗവേഷണബിരുദവുമുള്ള ഡോ. അഞ്ചയിൽ രഘു കോളേജുകളിൽ ലക്‌ചറർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്.

തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പൂർണ്ണമായും തമിഴ്-മറാത്ത ബ്രാഹ്മണരുടെ കൈകളിലായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്ന മദ്രാസ് പ്രവിശ്യയിൽ ലഭ്യമായ ഭരണ-വിദ്യാഭ്യാസ പരിചയമാണ് അവരെ ഇതിനു പ്രാപ്തരാക്കിയത്. എന്നാൽ ആധുനിക വിദ്യാഭ്യാസം നേടിയിട്ടും മലയാളികൾക്ക് ജോലി ലഭിക്കാതെയായപ്പോഴാണ് 1891-ൽ മലയാളി മെമ്മോറിയൽ എന്ന നിവേദനം മഹാരാജാവിനു സമർപ്പിച്ചത്. തുടർന്ന് മലയാളികൾക്ക് ഉദ്യോഗം നൽകാൻ തുടങ്ങിയെങ്കിലും വിദ്യാസമ്പന്നരായിരുന്ന നായർ സമുദായത്തിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്. തുടർന്ന് 1896-ൽ ഈഴവ മെമ്മോറിയൽ എന്ന നിവേദനത്തിലൂടെ ഈഴവരും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടു. അക്കാലത്ത് ദേവസ്വം റവന്യൂ വകുപ്പിനുകീഴിലായിരുന്നതിനാൽ അഹിന്ദുക്കളേയും താഴ്ന്ന ജാതിക്കാരേയും ആ വകുപ്പിൽ നിയമിച്ചിരുന്നില്ല. 1919-ൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ഒന്നിച്ചുചേർന്ന് ഒരു പൗരാവകാശ ലീഗ് രൂപീകരിച്ചു. പ്രമേയങ്ങളും നിവേദനങ്ങളും എന്ന പഴഞ്ചൻ തന്ത്രത്തിനുപകരം സത്യാഗ്രഹം എന്ന നൂതന സമരമുറ പുറത്തെടുത്തു. സർക്കാർ വഴങ്ങി, 1922-ൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദേവസ്വത്തെ റവന്യൂവിൽനിന്ന് വേർപെടുത്തി. പുതുതായി നടപ്പിൽ വന്നിരുന്ന ശ്രീമൂലം അസംബ്ലി പോലുള്ള നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യമായിരുന്നു അടുത്ത നീറുന്ന പ്രശ്നം. അഞ്ചു രൂപയിൽ കുറയാത്ത ഭൂനികുതി കൊടുക്കുന്നവർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അത് നായർ സമുദായത്തിന് കനത്ത മേധാവിത്വം നൽകി. 1932-ൽ ചിത്തിരതിരുനാൾ മഹാരാജാവ് അവതരിപ്പിച്ച ഭരണപരിഷ്കാരങ്ങളും ഈ അനീതിക്കുനേരെ മുഖം തിരിച്ചു. തുടർന്ന് ഈ മൂന്നു സമുദായങ്ങളും സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനു രൂപം നൽകി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. നാടെങ്ങും പ്രസംഗങ്ങളും പ്രകടനങ്ങളും നടന്നു. സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. നായർ സമുദായത്തിനെതിരെ മറ്റു മൂന്നു സമുദായങ്ങളും തിരിഞ്ഞു. പ്രകോപനപരമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചു. എങ്കിലും ഒടുവിൽ സർക്കാരിന് ഇവിടേയും വഴങ്ങേണ്ടി വന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്ന് ഭാരതത്തിൽ ആഹ്വാനം ചെയ്യപ്പെട്ടിരുന്ന നിസ്സഹകരണത്തിൽനിന്ന് തീർത്തും വിഭിന്നമാണ് തങ്ങളുടെ സമരമെന്നു സ്ഥാപിക്കാൻ നിവർത്തനനേതാക്കൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. രാജാവിനുമേൽ സമ്മർദ്ദം ചെലുത്തുവാൻ ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായം തേടുന്നതിനുവേണ്ടിയായിരുന്നു ഇത്. നിയമസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ബ്രിട്ടീഷ് ചക്രവർത്തിയിൽ സമ്മർദ്ദം ചെലുത്തി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണത്തിന്റെ ഉദ്ദേശ്യം. സിവിൽ നിയമനിഷേധം വഴി സർക്കാരിനെ നിശ്ചലമാക്കാനും അതു ശ്രമിച്ചിരുന്നു. എന്നാൽ നിവർത്തനം തിരുവിതാംകൂർ രാജാവിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നില്ല. രാജാവ് മുൻപേതന്നെ നിയമസഭക്ക് കൈമാറിയിരുന്ന പരിമിതമായ അധികാരങ്ങൾ എല്ലാ സമുദായങ്ങൾക്കുമായി നീതിപൂർവകമായി വീതിക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ലക്‌ഷ്യം. നിവർത്തനസമുദായങ്ങൾ ഏറെക്കുറെ ഏകകണ്ഠമായി പെരുമാറിയിരുന്നെങ്കിലും കരിങ്കാലികളും ആവശ്യത്തിനുണ്ടായിരുന്നു. സി. വി. കുഞ്ഞുരാമൻ, എം. ഗോവിന്ദൻ, പി. എസ്. മുഹമ്മദ് എന്നിവർ കൂറുമാറി സർക്കാർ പക്ഷത്തുചേർന്നു. തെരഞ്ഞെടുപ്പിൽ ആകെയുള്ള 52 സീറ്റുകളിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലെ 16 പേർ എതിരില്ലാതെ ജയിച്ചുവന്നു. പ്രക്ഷോഭം പരാജയപ്പെട്ടു എന്നു കാണിക്കുവാനായി ഇവരുടെ എതിരാളികളായ നായർ സ്ഥാനാർത്ഥികൾ തങ്ങളുടെ നാമനിർദേശപത്രികകൾ പിൻവലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

നിവർത്തനം നല്ല തോതിൽ വിജയം നേടിയ ഒരു സംരംഭമായിരുന്നു. പ്രക്ഷോഭകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്യോഗനിയമനം നടത്തുന്നതിനും സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്നതിനുമായി പബ്ലിക് സർവീസ് വകുപ്പ് 1935-ൽ ആരംഭിച്ചു. സാമുദായികസംവരണം ഏർപ്പെടുത്തി. നായർ, നമ്പൂതിരി ഉൾപ്പെടെയുള്ള ജാതികൾക്കായി 40 ശതമാനം പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തു. നായർ സൈന്യം പുനഃസംഘടിപ്പിച്ചുകൊണ്ട് മറ്റു സമുദായങ്ങളേയും പരിഗണിച്ചു.വോട്ടവകാശത്തിനുള്ള ഭൂനികുതി പരിധി അഞ്ചു രൂപയിൽനിന്ന് ഒരുരൂപയായി കുറച്ചു. നിയോജകമണ്ഡല അതിർത്തികൾ നീതിപൂർവകമായി പുനഃക്രമീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് മത്സരിച്ച 35 സീറ്റിലും വിജയിച്ചു. എന്നാലിവിടെ ഈ പുസ്തകം രാഷ്ട്രീയമായ സത്യസന്ധത പുലർത്താതെ ഒളിച്ചുകളി നടത്തുന്നതും നാം കാണുന്നു. എതിരാളികൾ എത്ര സീറ്റ് നേടിയെന്നു പറയുന്നില്ല. നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായി നിവർത്തനനേതാവ് ടി. എം. വർഗീസിനെ തെരഞ്ഞെടുത്തു എങ്കിലും പിന്നീടൊരു അവിശ്വാസപ്രമേയം 24-നെതിരെ 42 വോട്ടുകൾക്ക് പാസ്സായതിനാൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അതായത് ജയിച്ച 35 പേരിൽ 11 പേർ അദ്ദേഹത്തിന് വോട്ടുചെയ്തില്ല എന്ന് വ്യക്തമാണ്. ആരാണവർ, എന്തുകൊണ്ടാണവർ അങ്ങനെ ചെയ്തത് എന്നീ വിവരങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നില്ല. നിവർത്തനത്തിനുശേഷം ഈഴവരുടെ മതപരിവർത്തന ശ്രമങ്ങൾ ശക്തിയാർജിച്ചതായി പുസ്തകം നിരീക്ഷിക്കുന്നു. കടുത്ത വിവേചനവും അവഗണനയും സഹിച്ച് ഹിന്ദുമതത്തിൽ തൂങ്ങിക്കിടക്കുന്നതിനുപകരം ഈഴവർ ക്രിസ്തുമതത്തിൽ ചേരണം എന്നായിരുന്നു സി. വി. കുഞ്ഞിരാമന്റെ താല്പര്യം. ഈഴവർ അന്ന് ഒന്നടങ്കം മതം മാറിയിരുന്നെങ്കിൽ ക്രിസ്ത്യൻ ജനസംഖ്യാ ശതമാനം 22-ൽ നിന്ന് 48-ലേക്ക് ഉയരുമായിരുന്നു. വലിയ ഒരു ഭാഗ്യാതിരേകം തങ്ങൾക്ക് ലഭ്യമാവാൻ പോവുകയാണെന്ന് കൃസ്തീയ നേതാക്കളും മതപുരോഹിതരും മനപ്പായസം കുടിച്ചു. അക്കൊല്ലത്തെ മാരാമൺ കൺവെൻഷനിൽ സി.വി.യെക്കൊണ്ട് അവർ മുഖ്യപ്രഭാഷണം നടത്തിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനവാദം ഉൾക്കൊള്ളുന്ന പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ സി.എം.എസ് പ്രസ്സിൽ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു. ഇതൊരു പകൽക്കിനാവായി കലാശിച്ചെങ്കിലും ക്ഷേത്രപ്രവേശനവിളംബരം ത്വരിതഗതിയിൽ പുറപ്പെടുവിക്കുന്നതിന് അത് സർക്കാരിനെ നിർബന്ധിതമാക്കി എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. അതോടെ മതംമാറൽ വാദങ്ങളും അവസാനിച്ചു.

ആധുനികകാലത്ത് സാമൂഹ്യനീതിയിൽ കേരളം നേടിയ പുരോഗതിയുടെ കാരണങ്ങൾ രഘു നിരത്തുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനം, പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വരവ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉദാരമായ സമീപനം എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്നത്. മിഷനറിമാരെ വാനോളം പുകഴ്ത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന ലോഭമില്ലായ്മ വസ്തുനിഷ്ഠമാണോ എന്ന സംശയമുണർത്തുന്നു. മിഷനറിമാരുടെ ദുർബലമായിക്കൊണ്ടിരുന്ന സ്വാധീനശക്തിയെക്കുറിച്ച് മുൻപിവിടെ നിരൂപണം ചെയ്ത 'Missionaries and a Hindu State : Travancore 1858-1936' എന്ന കോജി കവാഷിമയുടെ പുസ്തകം സ്ഥാപിക്കുന്ന ആശയങ്ങൾക്ക് കടകവിരുദ്ധമാണ് രഘുവിന്റെ ഈ നിലപാട്. ഉത്തരേന്ത്യയിലെ മതപരിഷ്കരണ പ്രസ്ഥാനങ്ങളായ രാമകൃഷ്ണ മിഷൻ, ആര്യസമാജം എന്നിവ കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഈയവസ്ഥയിൽ കേരളത്തിലെ ഉല്പതിഷ്ണുക്കളായ സവർണ്ണർ പുരോഗമനാത്മകമായ സമരങ്ങൾക്ക് പിന്തുണയുമായെത്തിയ വസ്തുത മറന്നുകളയുന്നത് ക്രൂരമായ അവഗണനയാണ്. വൈക്കം സത്യാഗ്രഹത്തിൽ മന്നത്തു പത്മനാഭൻ പങ്കെടുക്കുകയും സവർണജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് പുലയസ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു. നമ്പൂതിരി യോഗക്ഷേമസഭയുടെ സമ്മേളനങ്ങളിൽ സഹോദരൻ അയ്യപ്പനും പിന്നോക്ക നേതാക്കളും പങ്കുകൊണ്ടിരുന്നു. പൊതുവെ സമൂഹപരിഷ്കർത്താക്കളിൽ തിരുവിതാംകൂറിലെ മഹാത്മാക്കളെ മാത്രമേ ഉൾപ്പെടുത്തിക്കാണാറുള്ളൂവെങ്കിലും മലബാറിലെ ആത്മീയ ഗുരുക്കളായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുക്കളും ഈ ഗ്രന്ഥത്താളുകളിൽ പ്രത്യക്ഷപ്പെടുന്നു.

നിരവധി പട്ടികകളും കണക്കുകളും ഈ പുസ്തകത്തിൽ നിരത്തിയിട്ടുണ്ടെങ്കിലും ഒരു പൂർണ്ണതയില്ലായ്മ അതിലെല്ലാം കാണപ്പെടുന്നു. കൃഷിഭൂമിയുടേയും കരഭൂമിയുടേയും സമുദായം തിരിച്ചുള്ള ഉടമസ്ഥാവകാശ പട്ടികകളിൽ പ്രധാനജന്മിമാരായിരുന്ന നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. സർക്കാർ സർവീസിലെ ജാതിതിരിച്ചുള്ള പട്ടികകളിൽ ശതമാനം വിട്ടുകളഞ്ഞിരിക്കുന്നു. ഒരു കാൽക്കുലേറ്റർ കയ്യിലുണ്ടെങ്കിൽ വായനക്കാർക്കുതന്നെ അത് കണക്കുകൂട്ടിയെടുക്കാൻ പറ്റുമല്ലോ എന്ന ഉദ്ദേശത്തിലായിരിക്കാം! സർ. സി. പിയുടെ പ്രതികാരനടപടികൾ വളരെ മൃദുവായി സ്പർശിച്ചുപോകുന്നതേയുള്ളൂ. ക്വയിലോൺ നാഷണൽ ബാങ്കിനെ തകർത്തത് പരാമർശിക്കുന്നതുമില്ല. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം സമ്പൂർണമായി ഉൾക്കൊള്ളിച്ചിരിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. സ്വാതന്ത്ര്യപൂർവവും അനന്തരവും നടപ്പിൽ വന്ന ഉദ്യോഗസംവരണത്തെ സംബന്ധിച്ച വസ്തുതകൾ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്തതാണ്. ഇതൊക്കെയാണെങ്കിലും ഒരു സന്തുലിതമായ വിവരണമല്ല ഈ കൃതി നൽകുന്നത്. നിവർത്തനത്തിനുശേഷം ഒരു നൂറ്റാണ്ടോളം കഴിഞ്ഞുപോയെങ്കിലും അന്ന് അതിൽ പങ്കെടുത്ത ഒരു സമരഭടന്റെ വികാരതീവ്രതയാണ് ഈ വരികളിൽ കാണുന്നത്. ഇത്രയും വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അല്പമൊരു നർമ്മബോധത്തോടെ അന്നത്തെ സംഭവങ്ങൾ നോക്കിക്കാണുന്നതിനുപകരം ഗ്രന്ഥകാരൻ പ്രകടിപ്പിക്കുന്ന ക്ഷോഭവും ശത്രുതാബോധവും അമ്പരപ്പിക്കുന്നതാണ്. അതിന്റെ ചുരുക്കപ്പേരാണോ ജാതിഭ്രാന്ത്?

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Nivarthanam - Samoohika Neethiyude Ithihasam' by Anchayil Raghu
Publisher: Kerala Bhasha Institute, 2016 (First)
ISBN: 9788120038202
Pages: 233

Monday, January 8, 2024

അടിയന്തിരാവസ്ഥ

ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് വെറും കാൽനൂറ്റാണ്ടിനുശേഷം അതിന്റെ ശവക്കുഴി തോണ്ടുന്നതിനുള്ള ഒരു ഭീകരപ്രയത്നം അടിയന്തിരാവസ്ഥ എന്ന പേരിൽ നടപ്പാക്കപ്പെട്ടു. നാലുവർഷം മുമ്പുനടന്ന തെരഞ്ഞെടുപ്പിലെ അഴിമതിയുടെ പേരിൽ പാർലമെന്റ് അംഗത്വം കോടതി റദ്ദാക്കിയപ്പോൾ അന്തസ്സായി സ്ഥാനമൊഴിയുന്നതിനുപകരം എതിർശബ്ദങ്ങളെ അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രമിച്ചത്. പത്രങ്ങളെ കടിഞ്ഞാണിടുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ഔദ്യോഗികമായ യാതൊരു പദവികളുമില്ലാത്ത പ്രധാനമന്ത്രിയുടെ മകൻ സഞ്ജയ് ഗാന്ധി ഏകാധിപതിയെപ്പോലെ തന്നിഷ്ടം നടപ്പാക്കുകയും ചെയ്തപ്പോൾ രാജ്യമെങ്ങും ഭീതിയും അരക്ഷിതാവസ്ഥയും പടർന്നു. തടവുകാരുടെ നേരെ നടന്ന ക്രൂരമായ മർദ്ദനമുറകളും പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നിർബന്ധിത വന്ധ്യംകരണങ്ങളും ഭാരതപൗരന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തോന്നിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകിയ മൗലികാവകാശങ്ങളെല്ലാം തടയപ്പെട്ടപ്പോൾ ജീവനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെന്ന് സർക്കാരിന്റെ അഭിഭാഷകൻ പരമോന്നതകോടതിയിൽ വിളിച്ചുപറഞ്ഞു. നീണ്ട 21 മാസങ്ങൾക്കുശേഷം പ്രതിപക്ഷത്തിന്റെ നട്ടെല്ലൊടിഞ്ഞുവെന്ന് തോന്നിപ്പിച്ചപ്പോൾ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനൊരുങ്ങി. എന്നാൽ ഉത്തരേന്ത്യയിലെ സാധാരണക്കാർ ഇന്ദിരാഗാന്ധിയേയും അവരുടെ പാർട്ടിയേയും വലിച്ചുതാഴെയിട്ടു. അവിശ്വസനീയമായ വിധത്തിൽ ജനാധിപത്യം തിരികെയെത്തി. ഈ കഥയാണ് ഈ പുസ്തകം വിവരിക്കുന്നത്. മലയാളമനോരമയിൽനിന്ന് ചീഫ് റിപ്പോർട്ടറായി വിരമിച്ച പത്രപ്രവർത്തകനാണ് സെബാസ്റ്റ്യൻ ജോസഫ്.

തികച്ചും ലഘുവായ ഒരു സാങ്കേതികത്വത്തിന്റെ പേരിലാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പു സഹായിയായ സർക്കാർ ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച തീയതിയല്ല, അത് രാഷ്‌ട്രപതി അംഗീകരിച്ച തീയതിയാണ് കണക്കാക്കേണ്ടത് എന്നായിരുന്നു അത്. അപ്പീലിൽ സുപ്രീം കോടതി ആ വിധി അസ്ഥിരപ്പെടുത്തിയേനെ. പക്ഷേ 1973-ൽ തുടങ്ങിയ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തെ അക്രമോൽസുകതയുടെ വക്കത്തെത്തിച്ചിരുന്നു. അഴിമതിക്കെതിരെ ഗുജറാത്തിൽ മുളച്ചുപൊന്തിയ നവനിർമ്മാൺ പ്രസ്ഥാനം എം.എൽ.ഏമാരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും അവരെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്യിച്ചു. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ബിഹാറിലേക്കും പ്രക്ഷോഭം വ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതി ജനലക്ഷങ്ങൾ വളഞ്ഞ് അവരെ രാജിവെക്കാൻ നിർബന്ധിതയാക്കുമെന്ന മൊറാർജിയുടെ പ്രസ്താവന എല്ലാ ജനാധിപത്യമര്യാദകളേയും ലംഘിക്കുന്നതായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25-ന് ദില്ലിയിൽ പ്രതിപക്ഷം നടത്തിയ ജനകീയറാലിയിൽ തീവണ്ടികൾ തടയാനും കോടതികളും സർക്കാർ ഓഫീസുകളും സ്തംഭിപ്പിക്കാനും തീരുമാനമെടുത്തു. നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായൺ പോലീസിനോട് ആഹ്വാനം ചെയ്തത് കലാപം നടത്താനുള്ള പ്രേരണ പോലെയായി. അടിയന്തിരാവസ്ഥ പ്രതിപക്ഷം വിളിച്ചുവരുത്തിയതാണെന്ന ആക്ഷേപം തീർത്തും അസ്ഥാനത്തല്ല. എന്നാൽ ഗ്രന്ഥകർത്താവ് ഈ വസ്തുതകൾ നല്കിയതിനുശേഷം നേരെ വിപരീതമായ നിഗമനത്തിലാണ് എത്തുന്നത്.

പ്രധാനമന്ത്രി എന്ന നിലയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്ന നിലയിലും ഇന്ദിര തന്റെ സഹപ്രവർത്തകരേയും കീഴ്ജീവനക്കാരേയും എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് സെബാസ്റ്റ്യൻ ജോസഫ് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ദിരയുടെ വാക്ക് നിയമമായിരുന്നു. കഴിവല്ല, കൂറാണ് തന്റെ കീഴ്ജീവനക്കാരിൽനിന്ന് ഇന്ദിര പ്രതീക്ഷിച്ചിരുന്നത്. രാജ്യം പോലും തന്റെ കുടുംബസ്വത്ത് പോലെ അവർ കരുതി. ഇന്ത്യ ഒരു ശിശുവിനെപ്പോലെയാണെന്നും ചിലപ്പോൾ അമ്മ ശിശുവിനെ പിടിച്ചുകുടയുന്നതുപോലെയേ ഉള്ളൂ അടിയന്തിരാവസ്ഥയെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലാണെങ്കിൽ പ്രതിപക്ഷത്തെപ്പോലെതന്നെ തന്റെ സ്വന്തം മന്ത്രിമാരെപ്പോലും അവർ വിശ്വസിച്ചിരുന്നില്ല. പക്ഷേ ഇക്കാര്യത്തിലെങ്കിലും അവരുടെ ധാരണ തെറ്റായിരുന്നില്ല. ഇന്ദിരയെ മറിച്ചിട്ട് അധികാരം കയ്യാളാൻ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും രഹസ്യമായി ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രിയെ അയോഗ്യയാക്കിയ കോടതിവിധിക്കുശേഷം അവരുടെ വസതിയിലെത്തിയ നേതാക്കൾ കൂട്ടം തിരിഞ്ഞ് ഓരോ നേതാവിന്റേയും ശക്തിയേയും സാദ്ധ്യതകളേയും പറ്റി വിലയിരുത്തുകയായിരുന്നു. നിർദ്ദേശങ്ങളും മറുനിർദ്ദേശങ്ങളുമായി വിലപേശൽ ഗൗരവമായിത്തന്നെ നടന്നു. എന്നാൽ ഹൈക്കോടതി തന്നെ വിധി നടപ്പാക്കുന്നതിന് 20 ദിവസത്തെ സ്റ്റേ അനുവദിച്ചതോടെ നിലപാടുകളിൽ നാടകീയമായി മാറ്റം വന്നു. കൂറു പ്രഖ്യാപിക്കാനുള്ള തിരക്കായി പിന്നെ.

അടിയന്തിരാവസ്ഥയിൽ എന്തൊക്കെ നടന്നു എന്നതിന്റെ വിപുലമായ ഒരു വിവരണം തന്നെ ഈ പുസ്തകത്തിൽ കാണാം. സെൻസറിംഗ് മൂലം പത്രങ്ങൾ സർക്കാർ ഗസറ്റ് പോലെയായി. ശങ്കേഴ്‌സ്‌ വീക്ക്‌ലി പോലുള്ള പല പ്രസിദ്ധീകരണങ്ങളും നിർത്തിവെച്ചു. ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റേറ്റ്സ് മാൻ എന്നീ പത്രങ്ങൾ കൊടിയ പീഡനങ്ങളെ ധീരമായി നേരിട്ട് സർക്കാരിനെ അപ്പോഴും എതിർത്തുകൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിനെതിരെ 320 കേസുകൾ രാജ്യമെമ്പാടും രേഖപ്പെടുത്തി. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ശാരീരികമായി ക്ഷീണിതനായ ഉടമസ്ഥൻ ഗോയങ്കയ്ക്ക് യാതൊരിളവും ഒരു മജിസ്‌ട്രേട്ടും അനുവദിച്ചില്ല. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു പത്രങ്ങൾ പൂർണ്ണമായും സർക്കാരിനു വഴങ്ങി. മാതൃഭൂമി പത്രം ഇന്ദിരാഗാന്ധിയുടെ സൂക്തങ്ങൾ ഒന്നാം പേജിൽ തന്നെ നിരത്താൻ തുടങ്ങി. കുനിയാൻ മാത്രം ആജ്ഞാപിച്ചപ്പോൾ നിലത്തിഴഞ്ഞ പത്രങ്ങളായിരുന്നു അവ. ബുദ്ധിജീവികളും 'പുരോഗമന'കലാകാരന്മാരും കാറ്റ് ഏതുദിശയിലേക്കാണ് വീശുന്നതെന്ന് കൃത്യമായി മനസ്സിലാക്കി. ശത്രുക്കളെ വിജയകരമായി കീഴടക്കി, കാലുകൾ ഇരുവശത്തുമിട്ട് കടുവാപ്പുറത്തിരിക്കുന്ന ദുർഗ്ഗാദേവിയായി ഇന്ദിരയെ ചിത്രീകരിക്കുന്ന പെയിന്റിംഗ് വരച്ചുകൊണ്ട് എം. എഫ്. ഹുസ്സൈൻ അടിയന്തിരാവസ്ഥയെ പ്രകീർത്തിച്ചു. ഭരണഘടനയുടെ മൂല്യം പാടേ ഇല്ലാതായി. തലങ്ങും വിലങ്ങും ഭേദഗതികൾ നടത്തി ഭരണഘടനയെ വികൃതമാക്കി. സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ആമുഖത്തിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ മുൻകാലപ്രാബല്യത്തോടെ ഭരണഘടന ഭേദഗതി ചെയ്തു. ആഗസ്റ്റ് 7-ന് ലോക്‌സഭയിലും തൊട്ടടുത്ത ദിവസം രാജ്യസഭയും പാസ്സാക്കിയ ഭേദഗതി അതിനടുത്ത ദിവസം (ആഗസ്റ്റ് 9) പതിനേഴു സംസ്ഥാനനിയമസഭകൾ അംഗീകരിച്ചു. പത്തിന് രാഷ്‌ട്രപതി ഒപ്പുവെച്ചതോടെ അതു നിയമമായി. അതോടെ ആഗസ്റ്റ് 11-ന് സുപ്രീം കോടതി പരിഗണിക്കാനിരുന്ന കേസ് ഈ ഭേദഗതിയോടെ അപ്രസക്തമായി.

ഉത്തരേന്ത്യയിലേതിനു സമാനമായ സർക്കാർ അതിക്രമങ്ങളോ അതിനെതിരായ ജനകീയ പ്രതിഷേധങ്ങളോ കേരളത്തിൽ അരങ്ങേറിയില്ല. അടിയന്തിരാവസ്ഥയിലെ കേരളത്തിന്റെ സ്ഥിതി വിവരിക്കാനും കുറച്ചു താളുകൾ ഈ പുസ്തകത്തിൽ നീക്കിവെച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾ മൂലം നെൽകൃഷി താറുമാറാകുകയും സമരങ്ങൾ വ്യാപകമാവുകയും ചെയ്ത ഒരു സന്ധിയിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. നക്സൽ തീവ്രവാദം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചെറുപ്പക്കാർക്കിടയിലെ ഹിപ്പി ആധുനികത കലാലയങ്ങളിൽ അരാജകത്വം വളർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിട്ടു. കലാലയങ്ങളിൽ പോകാതെ കറങ്ങിനടന്ന വിദ്യാർത്ഥികളെ ആട്ടിപിടിച്ച് വിദ്യാലയങ്ങളിൽ എത്തിച്ചു. തോൾസഞ്ചികളുമായി കുളിക്കാതെ ബുദ്ധിജീവി ചമഞ്ഞുനടന്നിരുന്നവരെ ഓടിച്ചിട്ടുപിടിച്ച് ക്ഷൗരം ചെയ്തു. അപ്രതീക്ഷിത ഘെരാവോകൾക്കും പണിമുടക്കങ്ങൾക്കും വിരാമമായി. തൊഴിലാളിവർഗ്ഗം നാവടക്കി പണിയെടുത്തു. ഇതെല്ലാം നാട്ടിൽ സമാധാനം വളർത്തിയെങ്കിലും അതിനുകൊടുക്കേണ്ടിവന്ന വിലയെക്കുറിച്ച് മലയാളി ആശങ്കാകുലനായില്ല. മലയാളി അവനിലേക്കുതന്നെ ചുരുങ്ങിക്കൂടി. മരണവീട്ടിലെ നിശ്ശബ്ദതയും യാന്ത്രികതയും അവന് ഇഷ്ടമായി. ഇടയ്ക്കിടെ ഉയർന്നിരുന്ന നിലവിളികൾ തന്റേതല്ലല്ലോ എന്നതിൽ അവൻ ആശ്വാസം കൊണ്ടു. സുകുമാർ അഴീക്കോട് അടിയന്തിരാവസ്ഥയെ സ്തുതിച്ചുകൊണ്ട് വീക്ഷണം സപ്പ്ലിമെന്റിൽ ലേഖനം എഴുതി. എന്നാൽ കേരളത്തിലും അക്കാലത്ത് രാഷ്ട്രീയത്തടവുകാരുടെ മേൽ പോലീസ് നടത്തിയിരുന്ന ഭീകരമർദ്ദനമുറകളെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നു.

അടിയന്തിരാവസ്ഥയിലെ അഭിമാനകരമായ ഏക സംഭവം അതിനിടയിൽ നടന്ന തെരഞ്ഞെടുപ്പും അതിൽ ഇന്ദിരയും പാർട്ടിയും നേരിട്ട ഭീമമായ തോൽവിയുമാണ്. നിർബന്ധിത വന്ധ്യംകരണം ഉത്തരേന്ത്യൻ ഗ്രാമീണരുടെ പുരുഷത്വത്തെപ്പോലും ചോദ്യം ചെയ്തു. ഗ്രാമീണർ സർക്കാർ വാഹനങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കാൻ തുടങ്ങി. മൂന്നു ലക്ഷം പേരെ ലക്ഷ്യം വെച്ചുനടത്തിയ കുടുംബാസൂത്രണയജ്ഞം ഒന്നാം സ്ഥാനത്തെത്തിയ ബിഹാറിൽ അഞ്ചുലക്ഷം പേരെ വന്ധ്യംകരിച്ചു. ഇന്ത്യയൊട്ടാകെ ഒരു കോടി ഏഴു ലക്ഷം ആളുകളും. തെറ്റായ ശസ്ത്രക്രിയകളിലൂടെയും പ്രതിഷേധക്കാർക്കുനേരെ നടന്ന വെടിവെപ്പുകളിലുമായി 2322 പേർ കൊല്ലപ്പെട്ടു. നഗരസൗന്ദര്യവൽക്കരണമായിരുന്നു സഞ്ജയ് ഗാന്ധിയുടെ മറ്റൊരു താല്പര്യം. ദരിദ്രർ താമസിച്ചിരുന്ന ഒന്നര ലക്ഷം വീടുകൾ, കുടിലുകൾ, കടകൾ, മറ്റു കെട്ടിടങ്ങൾ എന്നിവ തകർക്കപ്പെട്ടു. ഇതിനെല്ലാം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ തെരഞ്ഞെടുപ്പിൽ എണ്ണിയെണ്ണി പകരം വീട്ടി. ഹിന്ദി സംസ്ഥാനങ്ങളിലെ 233 സീറ്റുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. എന്നാൽ 'രാഷ്ട്രീയപ്രബുദ്ധത'യുള്ള കേരളത്തിൽ അവർ എല്ലാ സീറ്റും തൂത്തുവാരി! അന്ന് ഇന്ദിര ദേശീയതലത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അത് സ്വതന്ത്രമായ അവസാനത്തെ തെരഞ്ഞെടുപ്പാകുമായിരുന്നു. ജനാധിപത്യം എന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടേനെ. വോട്ടെണ്ണൽ കഴിഞ്ഞ ദിവസത്തെ ആഘോഷങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വോട്ടെണ്ണൽ കഴിഞ്ഞ ആ രാത്രി മുഴുവനും ഉത്തരേന്ത്യയിലെ ജനങ്ങൾ ഉറക്കമിളച്ചിരുന്നു. മുപ്പതു വർഷം മുമ്പ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആ രാത്രിയിലേതുപോലെ ആയിരുന്നു കാര്യങ്ങൾ. ചെണ്ടമേളത്തിനൊത്ത് ആളുകൾ ആടിപ്പാടി, സൗജന്യമായി മിഠായി വിതരണം നടത്തി.

ജയപ്രകാശ് നാരായണിന്റെ ഒരു ലഘു ജീവചരിത്രം ഈ പുസ്തകം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ വളരെ വിപുലമായിരുന്നെങ്കിലും അതൊന്നും സാധാരണ വായനക്കാർ അറിയാനിടവന്നിരുന്നില്ല. നെഹ്രുവിന്റേതും കോൺഗ്രസിന്റേതുമല്ലാത്ത സംഭാവനകൾ ദീർഘകാലമായി തമസ്കരിക്കപ്പെട്ടിരിക്കുകയായിരുന്നല്ലോ. വളരെ ചടുലമാണ് സെബാസ്റ്റ്യൻ ജോസഫിന്റെ രചനാശൈലി - വളരെ ആകർഷണീയവും. കുറിക്കുകൊള്ളുന്ന ഉപമകളും മൂർച്ചയുള്ള രൂപകങ്ങളും ഈ ഗ്രന്ഥത്തെ അവിസ്മരണീയമാക്കുന്നു. പലയിടങ്ങളിലും ഈ കൃതി മനോഹരമായ ഇംഗ്ലീഷ് ശൈലിയുടെ മലയാളവിവർത്തനമാണോ എന്നുപോലും തോന്നിപ്പിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Adiyanthiravastha - Kirathavazhchayude 21 Masangal'
Author: Sebastian Joseph
Publisher: Current Books, 2021 (First)
ISBN: 9789354323744
Pages: 341

Wednesday, December 20, 2023

ബുദ്ധനെ എറിഞ്ഞ കല്ല്

ശ്രീ. സി. രവിചന്ദ്രൻ ആമുഖം ആവശ്യമില്ലാത്ത സ്വതന്ത്രചിന്തകനും പ്രഗത്ഭനായ വാഗ്മിയുമാണ്. അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളും മതപരവും സാമ്പത്തികവുമായ അന്ധവിശ്വാസങ്ങളേയും മതാന്ധത മൂലം ഉടലെടുക്കുന്ന സങ്കുചിതമനസ്സിനേയും തുറന്നുകാണിക്കുന്നു. ഈ പുസ്തകത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത് ഹൈന്ദവ ദാർശനികഗ്രന്ഥമായ ഭഗവദ് ഗീതയാണ്. അതിന്റെ തത്വചിന്താപരവും സാമൂഹികപരവുമായ മാനങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന ലക്ഷ്യം തുടക്കത്തിലേ മുന്നോട്ടുവെക്കുന്നു. സ്വന്തം വീടുകളിലും ക്ഷേത്രങ്ങളിലും പ്രദർശനപരമായ അനുഷ്ഠാനങ്ങൾ മാത്രം ഉത്സാഹത്തോടെ ചെയ്യുന്ന ഒരു ശരാശരി ഭക്തൻ ദിനംപ്രതി കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമല്ല ഭഗവദ് ഗീത. അത് ഹിന്ദുമതത്തിന്റെ ഖുർആനോ ബൈബിളോ അല്ല. അതിനാൽത്തന്നെ രവിചന്ദ്രൻ എങ്ങനെയാണ് ഈ കൃതി കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന കൗതുകം കലർന്ന ജിജ്ഞാസയോടെയാണ് ഈ പുസ്തകം കയ്യിലെടുത്തത്. ഇതിൽ മൂന്നു ഭാഗങ്ങളാണുള്ളത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം (430 പേജ്) വരുന്നതാണ് ആദ്യഭാഗം. ഇതൊരു നല്ല സംവിധാനമല്ല. 700 ശ്ലോകങ്ങളുള്ള ഗീതയിലെ 222 ശ്ലോകങ്ങളും ഈ കൃതിയിൽ ഇഴകീറി പരിശോധിക്കുന്നു. ബുദ്ധമതം മുന്നോട്ടുവെച്ച അഹിംസ എന്ന സിദ്ധാന്തത്തെ തകർക്കാനും അതിലൂടെ ബുദ്ധമതത്തെത്തന്നെ നാമാവശേഷമാക്കാനും ശങ്കരാചാര്യർ ഉപയോഗിച്ച കല്ലാണ് ഗീത എന്നതാണ് ശീർഷകത്തിന്റെ താല്പര്യം. അതിനായി ആചാര്യൻ നിർമ്മിച്ച ഭാഷ്യത്തോടെയാണ് അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ഗീതയ്ക്ക് പ്രചാരം സിദ്ധിച്ചുതുടങ്ങിയതെന്നാണ് ഗ്രന്ഥകാരന്റെ വാദം.

ഗീത മുൻപു വായിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് അതിലെ പതിനെട്ട് അദ്ധ്യായങ്ങളും സംഗ്രഹിക്കുന്ന 'അന്ധന്റെ ആകാംക്ഷ' എന്ന അദ്ധ്യായം വളരെയധികം അറിവു നൽകുന്നു. ഒരു നിരീശ്വരവാദിയുടെ ചിന്താപദ്ധതിയിലൂടെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഗീതയെ അറിയാനിടവന്നത്. ആരോപണങ്ങളുടെ ഒരു ഹിമാലയം തന്നെ രവിചന്ദ്രൻ ഗീതക്കെതിരെ ഉയർത്തുന്നുണ്ട് - മതത്തെ പ്രതിരോധിക്കാൻ തത്വചിന്തയെ കൂട്ടുപിടിക്കുന്നു, സ്വന്തം നിലയ്ക്ക് ദാർശനിക പദ്ധതികളൊന്നുമില്ലാത്ത അഹിംസാവിരുദ്ധ പ്രചാരണം മാത്രം, മഹാഭാരതത്തിന്റേയും ഒപ്പം ദൈവം എന്ന നിലയിൽ കൃഷ്ണന്റേയും ജനകീയത വർദ്ധിപ്പിക്കുന്നു എന്നൊക്കെ പോകുന്നു അവ. പഴകിത്തേഞ്ഞ ശൈവ-വൈഷ്ണവ സംഘട്ടനം ഒരു ചരിത്രയാഥാർഥ്യമാണെന്നു വരുത്തിത്തീർക്കാൻ ഗ്രന്ഥകർത്താവ് കിണഞ്ഞു പരിശ്രമിക്കുന്നു. ഭാഷ്യം രചിച്ചതിലൂടെ ശങ്കരനാണ് ഗീതയെ വൈഷ്ണവമതത്തിന്റെ പ്രചരണസാഹിത്യമായി മുൻനിരയിലേക്ക് കൊണ്ടുവന്നതത്രേ. ഗീത വിഷ്ണുവിനുവേണ്ടി ചെയ്ത പ്രചാരവേല കുറഞ്ഞൊരളവിൽ ശിവനുവേണ്ടി ചെയ്യാൻ ശ്വേതാശ്വേതരോപനിഷത്തിന് സാധിക്കുന്നുണ്ടത്രേ! എത്ര ശിവഭക്തർ ഈ ഉപനിഷത്തിനെപ്പറ്റി കേട്ടിട്ടുണ്ടാകുമെന്നൊന്നും ചോദിച്ചുപോകരുത്. ഒരുകാലത്തും പ്രസക്തമല്ലാതിരുന്ന ശൈവ-വൈഷ്ണവ, ഹൈന്ദവ-ബൗദ്ധ ദ്വന്ദ്വങ്ങളെ പെരുപ്പിച്ചുകാണിക്കുന്നത് മതസംഘട്ടനങ്ങൾ ഇന്ത്യയിലും അപരിചിതമായിരുന്നില്ല എന്നു സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.

ഗീതയിൽ ചാതുർവർണ്യവ്യവസ്ഥ സൃഷ്ടിച്ചത് കൃഷ്ണനാണെന്ന് വ്യക്തമായി പറയുന്നുണ്ട് - ചാതുർവർണ്യം മയാ സൃഷ്ടം (4.13) എന്ന ശ്ലോകം. എന്നാൽ ആ വിഭജനം വ്യക്തികളുടെ ഗുണങ്ങളെ ആശ്രയിച്ചാണെന്നും ജനനത്തെ ആധാരമാക്കിയല്ലെന്നും അതിൽ വളരെ വ്യക്തമാണ്. സത്യത്തിൽ ജാതികളുടെ ഉത്ഭവത്തിന് താത്വികമായ ഒരടിത്തറ പ്രാചീന ഹൈന്ദവഗ്രന്ഥങ്ങളിലൊന്നും കാണാനാവില്ല. തൊഴിൽപരമായ വിഭജനങ്ങളാണ് ജാതികളുടെ ആവിർഭാവത്തിലേക്കു നയിച്ചതെന്ന് ചരിത്രകാരന്മാർ അങ്ങൂഹിക്കുകയാണ്. വർണ്ണം എന്നാൽ ജാതിയാണെന്നു സ്ഥാപിക്കാൻ രവിചന്ദ്രൻ വൃഥാവിലാണെങ്കിലും വായിൽനിന്ന് നുരയും പതയും വരുന്ന വിധത്തിൽത്തന്നെ ശ്രമിക്കുന്നുണ്ട്. ശങ്കരന്റെ ഗീതാഭാഷ്യത്തിൽ വർണ്ണം ജാതിയാണെന്നു പറയുന്നുണ്ടെന്നാണ് വാദം. പക്ഷേ അതു ശരിയാണെങ്കിൽത്തന്നെ ശങ്കരന്റെ കാലത്ത് ജാതി ഉണ്ടായിരുന്നുവെന്നു മാത്രമേ അർത്ഥമാകുന്നുള്ളൂ. ഗീതാരചനയുടെ കാലത്ത് ജാതി ഉണ്ടായിരുന്നുവെങ്കിൽ വർണ്ണം എന്നാൽ ജാതിയാണെന്നോ, ജാതിവ്യവസ്ഥ ദൈവസൃഷ്ടിയാണെന്നോ ഉള്ള പരാമർശങ്ങൾ ഉണ്ടാകുമായിരുന്നു. മറ്റൊരു പരിഹാസ്യമായ ആക്രമണം യാതൊരു നീതീകരണവുമില്ലാത്തതാണ്. മനുസ്മൃതിയിൽ നിന്നും കുറെ ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ട് അതിനെ എതിർക്കുന്ന വാക്യങ്ങൾ ഗീതയിൽ ഇല്ലെന്നു പറയുന്നു. അതുകൊണ്ട് 'ആ വാദമല്ലാതെ മറ്റൊന്നും ഗീതയിൽ കെട്ടിയിറക്കുന്നില്ല' (പേജ് 377) എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. വർണ്ണ-ജാതിവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഗ്രന്ഥകാരനിൽ ധാരാളമായി കാണാം. ബ്രാഹ്മണരിലെ തമോഗുണപ്രധാനികളെ ശൂദ്രരെന്നോ ദളിതരിലെ സാത്വികഭാവക്കാരെ ബ്രാഹ്മണരെന്നോ വിളിക്കുന്നില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ. ദളിതരല്ല ശൂദ്രർ എന്നാണ് അതിന്റെ തീർത്തും ലഘുവായ ഉത്തരം. സാമ്പ്രദായിക വർണ്ണവ്യവസ്ഥക്കു പുറത്തുള്ള 'അവർണ്ണരാണ്' ഇന്ത്യയിലെ ജനസംഖ്യയിലെ ഭൂരിപക്ഷവും എന്ന ഒരൊറ്റ വസ്തുത മതി ഈ വാദത്തിന്റെ മുനയൊടിക്കാൻ. എന്നിട്ടും നിർത്താതെ ഗീത 18.41-ലെ മറ്റൊരു ശ്ലോകവും പൊക്കിക്കൊണ്ടുവരുന്നു.

ബ്രാഹ്മണക്ഷത്രിയ വിശാം
ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി
സ്വഭാവപ്രഭവൈർ ഗുണൈ

(ഹേ, ശത്രുനാശനാ, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യർക്കും ശൂദ്രർക്കും കർമ്മങ്ങൾ ജന്മസിദ്ധമായ ഗുണങ്ങളനുസരിച്ച് വിഭജിക്കപ്പെട്ടിരിക്കുന്നു). ജന്മം കൊണ്ടാണ് വർണ്ണം സിദ്ധിക്കുന്നതെന്ന് ഇവിടെയും പറയുന്നില്ലല്ലോ. ചില ഗുണങ്ങൾ ജന്മം കൊണ്ട് ലഭിക്കുന്നു, അവയനുസരിച്ച് വർണ്ണം തീരുമാനിക്കപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം സാമാന്യയുക്തിയുള്ളവർക്ക് മനസിലാകുന്നത്. എന്നാൽ രവിചന്ദ്രൻ ഇതു വായിക്കുന്നത് വർണ്ണം ജന്മസിദ്ധമാണെന്നും അതുകൊണ്ട് ജാതിയാണ് വർണ്ണമെന്നുമാണ്. സഹതാപാർഹമായ ഒരു ധാരണപ്പിശകെന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ. തുടക്കത്തിൽ ഗുണങ്ങളനുസരിച്ച് നിർണ്ണയിക്കപ്പെട്ടിരുന്ന വർണ്ണവ്യവസ്ഥ കാലാന്തരത്തിൽ ജീർണ്ണിച്ച് ജന്മാടിസ്ഥാനമാക്കപ്പട്ടു എന്ന തികച്ചും യുക്തിസഹമായ ഒരു നിർദ്ദേശം ഗ്രന്ഥകാരൻ ഒരിടത്തും പുറപ്പെടുവിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് ഗ്രന്ഥത്തിൽ തന്നെ അങ്ങനെയാണ് എന്നു വരുത്തിത്തീർക്കാനുള്ള ഒരുതരം വാശിയാണ് കാണുന്നത്.

ബുദ്ധമതസ്വാധീനം ഇന്ത്യയിൽ തളർന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇടതു ചരിത്രകാരന്മാർ നൽകുന്ന ഉത്തരം ഹിന്ദുമതം പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ അത് ബുദ്ധമതത്തെ സ്ഥാനഭൃഷ്ടമാക്കി എന്നാണ്. പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണരാജാവ് മൗര്യവംശത്തെ അട്ടിമറിച്ച് അധികാരം നേടി. അദ്ദേഹം ബുദ്ധവിഹാരങ്ങൾ നശിപ്പിച്ചു; ഭിക്ഷുക്കളെ കൊലപ്പെടുത്തി എന്നെല്ലാം ആരോപിക്കപ്പെടുന്നു. ഇവിടെ ഒരു പ്രകടമായ വൈരുദ്ധ്യമുണ്ട്. വർണ്ണവ്യവസ്ഥയനുസരിച്ചും മനുവിന്റെ നീതിശാസ്ത്രമനുസരിച്ചും ക്ഷത്രിയനല്ലേ രാജാവാകാൻ അവകാശമുള്ളൂ? ഒരു ബ്രാഹ്മണന് രാജാവാകാൻ സാധിച്ചു എന്ന വസ്തുത തെളിയിക്കുന്നത് മനുസ്മൃതിയും അതിന്റെ വിവേചനപരമായ നിബന്ധനകളും ഒരിക്കലും ഭാരതീയ സമൂഹത്തിൽ നടപ്പിലായിരുന്നില്ല എന്നുതന്നെയാണ്.വേറെയും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും ഇവിടെ പ്രസക്തമല്ലാത്തതിനാൽ വിവരിക്കുന്നില്ല. വിഷയത്തിലേക്കു തിരിച്ചുവന്നാൽ ബുദ്ധമതസ്വാധീനം തകർക്കാനുള്ള പ്രതിവിപ്ലവത്തിനുവേണ്ടിയാണ് ഗീത രചിക്കപ്പെട്ടതെന്ന് രവിചന്ദ്രൻ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ ബുദ്ധമതതത്വങ്ങളെ പ്രത്യക്ഷത്തിൽത്തന്നെ കടന്നാക്രമിക്കുന്ന വരികൾ ഗീതയിൽ കാണാത്തതെന്തുകൊണ്ടാണ്? അർജ്ജുനന്റെ സാരഥി ബുദ്ധനായിരുന്നെങ്കിൽ കുരുക്ഷേത്രയുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന വിചിത്രവാദവും ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നു. ബുദ്ധന്റെ പ്രധാന ഉപദേശം അഹിംസയാണെന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. സ്വന്തം ജീവിതകാലത്ത് എത്ര യുദ്ധങ്ങൾ ബുദ്ധൻ ഒഴിവാക്കി? ബുദ്ധമതത്തെ പിന്തുണച്ച രാജാക്കന്മാർക്കെല്ലാം സൈന്യം ഉണ്ടായിരുന്നു, അവർ യുദ്ധങ്ങളും നടത്തിയിരുന്നു. ഹർഷവർദ്ധനന്റെ യുദ്ധവിജയങ്ങൾ ഓർമിക്കുക. അല്ലെങ്കിലും അഹിംസാതത്വം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ എങ്ങനെയാണ് പ്രായോഗികമാവുന്നത്? ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം അഹിംസയെന്നത് ഇന്ത്യൻ ഭരണഘടനയിലെ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന അനുച്ഛേദം 48 പോലെയേ ഉണ്ടായിരുന്നുള്ളൂ. മനോജ് ബ്രൈറ്റിന്റെ 'ബോധിവൃക്ഷത്തിലെ മുള്ളുകൾ' എന്ന പുസ്തകം ഇക്കാര്യം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട് (അതിന്റെ നിരൂപണം ഈ ബ്ലോഗിൽ തന്നെയുണ്ട്). എന്നാൽ അതറിയാതെ രവിചന്ദ്രൻ വാദിക്കുന്നത് ബുദ്ധമതത്തെ തകർക്കാൻ ബ്രാഹ്മണർ ചെയ്ത ഗൂഢാലോചനയാണ് ഗീതയെന്നാണ്.

ഗീത ഉപദേശിക്കാനുണ്ടായ സാഹചര്യം വ്യക്തിയുടെ നിലയിൽനിന്നുയർന്ന് രാജ്യത്തിന്റേയോ സമൂഹത്തിന്റേയോ നിലയിൽ കാണാതെ അത് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമാനവികത പടർത്തുന്നുവെന്നും വ്യർത്ഥമായി ആരോപിക്കുകയാണ് ലേഖകൻ. യുദ്ധം ഏതു നിമിഷവും തുടങ്ങുമെന്നിരിക്കേ ഏതു മഹത്തായ ആദർശത്തിന്റെ പേരിലാണെങ്കിലും മുട്ടുവിറച്ചുപോകുന്ന ഒരു സേനാനിയെ യുദ്ധസജ്ജനാക്കുകയെന്ന മഹത്തായ ദൗത്യമാണ് ഗീത നിർവഹിക്കുന്നത്. അല്ലെങ്കിൽ യുദ്ധത്തിൽ പരാജയവും തന്റേയും കുടുംബത്തിന്റേയും രാജ്യത്തിന്റേയും നിലനിൽപ്പുമാണ് അപകടത്തിലാകുന്നത്. എന്നാൽ ഗീത ഇങ്ങനെ കർമ്മണ്യത പ്രോത്സാഹിപ്പിക്കുന്നതിനെ ഈ കൃതി താരതമ്യപ്പെടുത്തുന്നത് അജ്മൽ കസബിനോട് ലഷ്കർ നേതാക്കളും വിമാനറാഞ്ചികളോട് ബിൻ ലാദനും ഉപദേശിച്ചതിനോടാണ്. ഈ പുസ്തകത്തിലെ ഒരു പ്രധാന പോരായ്മയായി തോന്നിയത് പലയിടങ്ങളിലും കാണുന്ന വൃഥാ വാഗ്‌വാദമാണ്. 'ജനിച്ച എല്ലാ ജീവികളും മരിക്കും' (ജാതസ്യ ഹി ധ്രുവോ മൃത്യു...) എന്ന ശ്ലോകം ഒരു സാമാന്യതത്വം എന്ന നിലയിൽ ആരും അംഗീകരിക്കും. എന്നാൽ ഇതുപോലും രവിചന്ദ്രൻ ചോദ്യം ചെയ്യുന്നത് പരിഹാസ്യമായിപ്പോകുന്നു (പേജ് 295). ചിലതരം നാടവിരകൾ പല കഷണങ്ങളായി മുറിച്ചാലും ഓരോ ഭാഗവും പുതിയൊരു വിരയായി മാറുമത്രേ! മാത്രവുമല്ല, Turritopsis nutricula എന്ന അഞ്ചു മില്ലിമീറ്റർ മാത്രം നീളമുള്ള ഒരുതരം ജെല്ലി മത്സ്യം മരിക്കുകയില്ല!

സാധാരണയായി അർത്ഥം വളരെ പ്രകടമല്ലാത്ത മതസാഹിത്യം ആധുനികലോകത്തിന്റെ നീതിശാസ്ത്രവുമായി ഒപ്പിച്ചുകൊണ്ടുപോകുവാൻ വിശ്വാസികൾക്ക് വളരെ പാടുപെടേണ്ടി വരാറുണ്ട്. വ്യാഖ്യാന ഫാക്ടറികൾ എന്നാണ് ഈ കൃതി അവരെ വിശേഷിപ്പിക്കുന്നത്. എന്നാൽ 560 പേജ് വരുന്ന ഈ പുസ്തകത്തിലെ നല്ലൊരു ഭാഗവും ഗീതയുടെ നവീന വ്യാഖ്യാനങ്ങൾക്ക്  മറുപടി നൽകാനാണ് ഉപയോഗിക്കുന്നത്. വൃഥാ സ്ഥൂലതയാണ് ഇതിന്റെ മറ്റൊരു ശാപം.വായനക്കാരുടെ മടുപ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകളും ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ മസ്തിഷ്കത്തിലാണ് ഉണ്ടാകുന്നതെന്നു സ്ഥാപിക്കാൻ 'ജീൻസ്' എന്ന തമിഴ് ചിത്രത്തിലെ 'കണ്ണോടു കാണ്മതെല്ലാം തലൈവാ..." എന്ന ഗാനം ഉദ്ധരിച്ചതിനുശേഷം അതിലെ നായികയായ ഐശ്വര്യാ റായിയുടെ ചിത്രവും കൊടുത്തിരിക്കുന്നു (പേജ് 318)! പുസ്തകത്തിന്റെ അടിസ്ഥാന കണ്ടെത്തലുകൾ എല്ലാ മതങ്ങൾക്കും ബാധകമാണെന്നു കാണിക്കുവാൻ ഖുർആൻ, ബൈബിൾ എന്നിവയിലെ വാക്യങ്ങളും നിരന്തരമായി വിമർശനവിധേയമാക്കുന്നു. ഇതിൽ പലതും സന്ദർഭം ആവശ്യപ്പെടുന്നതുമല്ല. സകലതിനേയും വെട്ടിനിരത്തി മുന്നോട്ടുപോകുമ്പോൾ ഗീത 5-14-ലെ 'നകർത്തൃത്വം' എന്ന ശ്ലോകം (നിർണ്ണയിക്കുന്നതും കർമ്മഫലം നിശ്ചയിക്കുന്നതും ദൈവമല്ലെന്നും എല്ലാ പ്രവർത്തനങ്ങളും സ്വാഭാവികമായിട്ടാണ് നടക്കുന്നതെന്നും) എങ്ങനെ എതിർക്കുമെന്ന നിരാശാമൊഴിയോടെ ഒഴിഞ്ഞുകളയുകയും ചെയ്യുന്നു.

ഇതിലെ ഏത് അദ്ധ്യായവും ക്രമത്തിലല്ലാതെ വായിച്ചാലും അന്തർധാര നഷ്ടമാകില്ല എന്ന പ്രത്യേകതയും ഉണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Buddhane Erinja Kallu - Bhagavad Gitayude Bhavantharangal'
Author: Ravichandran C
Publisher: DC Books, 2014 (First)
ISBN: 9788126452385
Pages: 560

Friday, November 17, 2023

ഉപ്പുപ്പാന്റെ കുയ്യാനകൾ

വിശ്വവിഖ്യാതനായ മലയാളസാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പതിനെട്ട് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഋജുത്വവും സാരള്യവും ഭാഷയുടെ സൗകുമാര്യവും മലയാളത്തിലും ആ കൃതികൾക്ക് ശക്തമായ ഒരു അടിത്തറയൊരുക്കുന്നു. ബാല്യകാലസഖി, ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് എന്നിവ ഭാഷയിലെ ക്ലാസിക്കുകൾ തന്നെയായിത്തീർന്നിട്ടുണ്ട്. സജീവ സാഹിത്യപ്രവർത്തനത്തിൽനിന്ന് പിൻവലിഞ്ഞതിനുശേഷവും പതിറ്റാണ്ടുകളോളം ബേപ്പൂരിലെ വയലാലിൽ എന്ന തന്റെ ഭവനത്തിലിരുന്ന് ബഷീർ മലയാളസാഹിത്യത്തിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുകയും തന്റെ മനോഗതങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടെ നാം കാണുന്ന ഒരു പ്രത്യേകത ബഷീറിന് ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ആ സാഹിത്യസർവസ്വത്തെ വിമർശിക്കുന്ന അപൂർവം പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു സാഹിത്യകാരനും വിമർശനത്തിന് അതീതനല്ലാത്തതുകൊണ്ടുതന്നെ ആ കുറവ് നികത്തുകയാണ് ഈ ഗ്രന്ഥം. തന്റെ കടമ വളരെ ഭംഗിയായിത്തന്നെ അതു നിർവഹിക്കുന്നുണ്ടുതാനും. ബഷീർ കൃതികൾ നിരൂപകന്മാർ പേർത്തും പേർത്തും കൽപിക്കുംപോലെ മലയാളത്തിലെ കൊമ്പനാനകളൊന്നുമല്ല, മറിച്ച് ബഷീറിന്റെ ശൈലിയിൽ പറയുന്നതുപോലെ കുയ്യാനകൾ (കുഴിയാനകൾ) മാത്രമായിരുന്നു എന്ന് ഈ കൃതി സമർത്ഥിക്കുന്നു. 1990-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പാണ് 32 വർഷങ്ങൾക്കുശേഷം പുറത്തുവന്ന ഈ പുസ്തകം. ഒന്നാം പതിപ്പ് ചൂടപ്പം പോലെ വിറ്റുപോയിട്ടും രണ്ടാം പതിപ്പിറക്കാൻ ഒരു പ്രസാധകനും തയ്യാറായില്ലത്രേ. ഏ. ബി. രഘുനാഥൻ നായർ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പ്രമുഖനിരൂപകനും സാഹിത്യ വിജ്ഞാനകോശത്തിലെ നൂറ്റമ്പതോളം ലേഖനങ്ങളുടെ കർത്താവുമാണ്. നിർദ്ദാക്ഷിണ്യമായ വിമർശനമാണ് രഘുനാഥൻ നായരുടെ മുഖമുദ്ര.

സാഹിത്യത്തിൽ ബഷീറിന്റെ സ്ഥാനം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹം വളരെകാലത്തോളം വിമർശനങ്ങൾക്ക് ശരവ്യനാകാതിരുന്നതെന്നും അടയാളപ്പെടുത്തിക്കൊണ്ടാണ് നായർ തുടങ്ങുന്നത്. 1930-കളോടെ നോവൽ പ്രസ്ഥാനം മലയാളത്തിൽ ശക്തി പ്രാപിച്ചുതുടങ്ങി. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, എസ്. കെ. പൊറ്റെക്കാട്, കാരൂർ, ബഷീർ എന്നിവർ നൽകിയ നവചൈതന്യമാണ് ആ ശാഖയെ പക്വതയാർന്നതാക്കിയത്. ഈ മാർഗ്ഗദർശികളിൽ എല്ലാവരും തന്നെ നിശിതമായി വിമർശിക്കപ്പെട്ടിരുന്നെങ്കിലും ബഷീർ അതിന് അതീതനായി നിന്നു. ആധുനിക മലയാളസാഹിത്യത്തിൽ സ്ഥാനം നേടിയ ദേശീയവാദിയായ മുസ്ലിം എന്ന ലേബലിലാണ് ഇതു സാദ്ധ്യമായത്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിം ലീഗിനേയും അതുന്നയിച്ച പാക്കിസ്ഥാൻ വാദത്തേയും പിന്തുണച്ചപ്പോൾ ബഷീർ കോൺഗ്രസ്സിനൊപ്പം ഉറച്ചുനിൽക്കുകയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ലാഭവിഹിതം (political dividend) അദ്ദേഹത്തെ സാഹിത്യത്തിലെ ഒരു പ്രതിഷ്ഠാബിംബമായി മാറ്റി. ആദ്യകാലകൃതികളിൽ സ്വാനുഭവങ്ങളുടെ തീവ്രതയും സ്വതസിദ്ധമായ നർമ്മബോധവും തെളിഞ്ഞുകാണാമായിരുന്നെങ്കിലും ഇവയുടെയെല്ലാം ആവർത്തനം പിന്നീടുള്ള കൃതികളെ വിരസമാക്കി. കൂടുതൽ അനുഭവങ്ങൾ ഉണ്ടാകാതിരുന്നതുകൊണ്ട് ബഷീർ അനുകരണത്തിലേക്കും ആവർത്തനത്തിലേക്കും തിരിഞ്ഞു. സാഹിത്യത്തിനുപകരം വ്യക്തിയും സുഹൃത്തുക്കളോടു പറയുന്ന സംഭാഷണശകലങ്ങളുമൊക്കെ ഉദാത്തസാഹിത്യമായി, ഉമ്മിണി വല്യ ഒന്നായി സ്തുതിപാഠകരായ നിരൂപകർ മാറ്റുകയാണ് ചെയ്തത്. എന്നാൽ ഭാവന ബഷീറിന്റെ ഒരു കൃതിയിലും വളർച്ച പ്രാപിക്കുന്നില്ല എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. 1944 മുതൽ 1977 വരെയുള്ള പതിനൊന്ന് നോവലുകളും തൊണ്ണൂറ് ചെറുകഥകളും ചേർന്നതാണ് ആ സാഹിത്യസഞ്ചയം. ഇതെല്ലം പരിശോധിച്ചശേഷം അതിൽ മൗലികത്വമുള്ളവ പതിനഞ്ചോളമേ വരൂ എന്നാണ് കണ്ടെത്തുന്നത്. ഒന്നിന്റെ തന്നെ പലതരത്തിലുള്ള ആവർത്തനങ്ങൾ വരുമ്പോൾ ആത്മകഥ, സ്വാനുകരണം എന്നീ രണ്ടു വിഭാഗങ്ങളിൽ അവ ഒതുങ്ങിപ്പോകുന്നു.

ബഷീർ കൃതികൾ കാലം പുരോഗമിക്കുംതോറും നിലവാരം താഴ്ന്നുപോകുന്നതായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വാതന്ത്ര്യസമരാനുഭവങ്ങളും കൂടെവന്ന ജയിൽവാസവും തിക്താനുഭവങ്ങളുടെ ഒരു ഖനി തന്നെ തുറന്നുവെച്ചിരുന്നു. ഇതിനിടയിലെപ്പോഴോ വന്നുകയറിയ മാനസികരോഗവും ആ പ്രതിഭയെ തേച്ചുമിനുക്കിയിരിക്കാം. എന്നാൽ സുസ്ഥിരമായ കുടുംബജീവിതം തുടങ്ങിയതോടെ ജീവിതാനുഭവങ്ങളുടെ വൈവിദ്ധ്യവും ഇല്ലാതായി. ഗൗരവമുള്ള പ്രശ്നങ്ങളിൽ തുടങ്ങി ഹാസ്യത്തിൽ കൊണ്ടുചെന്നവസാനിപ്പിക്കുന്നതായി പിൽക്കാലശൈലി. പിൽക്കാല രചനകൾ ഹാസ്യത്തെക്കാൾ ജൂഗുപ്‌സയാണ് ജനിപ്പിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. വെടിപറഞ്ഞു രസിക്കുന്ന വിധത്തിൽ വിലകുറഞ്ഞ നേരമ്പോക്കുകൾ പടച്ചുവിടുന്നതിൽ ഒതുങ്ങി പിൽക്കാലഹാസ്യം. ബഷീറിന്റെ നർമ്മബോധത്തേയും കൃതികളിലെ ഹാസ്യത്തേയും അപഗ്രഥിച്ചുകൊണ്ട് 'ആകാശമിഠായികൾ' എന്നൊരദ്ധ്യായം തന്നെയുണ്ട്. അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾ ബഷീർ കൃതികളുടെ പേരുകളോ, കഥാപാത്രങ്ങളോ, പരാമർശവിഷയങ്ങളോ ആണെന്നതാണ് മറ്റൊരു സവിശേഷത.

ബഷീറിന്റെ രചനകളിലെ ഭാവസൗകുമാര്യവും വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രേമസങ്കല്പം പക്ഷേ തീർത്തും മാംസനിബദ്ധമാണ്. 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതിയിലെ ഉദ്ധരിച്ചുചേർത്തിരിക്കുന്ന ചില ഭാഗങ്ങൾ 'വെള്ളം ചേർക്കാത്ത കാമവെറി'യുടെ ഉദാഹരണങ്ങളാണ്. സ്ത്രീശരീരത്തിന്റെ നേർപ്പിക്കാത്ത അവയവർണ്ണനയിൽ ബഷീർ അത്ഭുതകരമായ സാമ്യം പ്രകടിപ്പിക്കുന്നത് വെണ്മണിക്കവികളോടാണ്. 'വിശപ്പ്', 'വിഡ്ഢികളുടെ സ്വർഗ്ഗം' എന്നിവയിലെ ഭാഗങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ഭ്രാന്തമായ കാമത്തിന്റെ അറപ്പു ജനിപ്പിക്കുന്ന വിവരണങ്ങളാണ് ബഷീറിന്റെ പ്രേമകഥകൾ. 'കഥാലോകത്തിലെ വെണ്മണി' എന്ന അദ്ധ്യായം ഇത്തരം നിരവധി ഉദ്ധരണികൾ ചേർന്നതാണ്. എന്നാൽ വെണ്മണി പരിഹാസദ്യോതകമായി അസഭ്യം പറഞ്ഞുവെങ്കിൽ ബഷീർ മറ്റു മാർഗ്ഗങ്ങളൊന്നും കയ്യിലില്ലാതെയാണ് അതിനു മുതിരുന്നതെന്നുമാത്രം. ജീവിതബന്ധങ്ങളുടെ സങ്കീർണതകളോ ജീവിതത്തിന്റെ ഗഹനതയിലേക്കിറങ്ങിച്ചെല്ലുന്ന വിചിന്തനങ്ങളോ ബഷീറിന്റെ കഥകളിലും നോവലുകളിലും ഇല്ല. അനുഭവങ്ങൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ, എന്നാൽ അവയെ കോർത്തിണക്കാൻ ഭാവന തരിമ്പും ഉണ്ടായിരുന്നുമില്ല. ഭാവനയിൽ സ്ഫുടം ചെയ്യാത്തതിനാൽ ആത്മകഥാപരമായ കഥകൾക്ക് കലാപരമായ മേന്മയോ ആഴമോ ഇല്ലാതെ പോകുന്നു. സർഗ്ഗശക്തി നിശ്ശേഷം നശിച്ച്, ശരീരവും മനസ്സും തളർന്ന, ഒരെഴുത്തുകാരന്റെ അലസമായ രചനകളാണ് ഒരു കാലഘട്ടത്തിനുശേഷമുള്ള ബഷീർ കൃതികൾ.

ഈ വിമർശനകൃതി വ്യക്തിപരമായി ബഷീറിനെ വളരെയധികം അലോസരപ്പെടുത്തി. ഇതിനെ തിരിച്ചുവിമർശിക്കാൻ അദ്ദേഹം നിരൂപകസുഹൃത്തുക്കളെ ഏർപ്പാടു ചെയ്തതായി രഘുനാഥൻ നായർ പ്രസ്താവിക്കുന്നു. വർഗ്ഗീയവിദ്വേഷമാണ് ഗ്രന്ഥകാരനെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത് എന്നുവരെ അവർ ആക്ഷേപമുന്നയിച്ചു. ഒരുപക്ഷേ ബഷീർ സാഹിത്യമോഷണവും നടത്തിയിരുന്നു എന്ന ആരോപണമാകാം അവസാനത്തെ വൈക്കോൽത്തുരുമ്പായത്. പല ബഷീർ കൃതികളും വിശ്വസാഹിത്യത്തിലെ അത്ര പ്രശസ്തരല്ലാത്ത സാഹിത്യകാരന്മാരുടെ അനുകരണമാണെന്നാണ് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നത്. അതിനായി മൂലകൃതിയിൽനിന്നും അനുകരണമെന്ന് ആരോപിക്കുന്ന കൃതിയിൽനിന്നും വേണ്ടുവോളം ഉദ്ധരണികൾ നൽകിയിരിക്കുന്നത് ബഷീറിന്റെ പ്രതിസ്ഥാനം ഉറപ്പിക്കുന്നു. നോർവീജിയൻ നോവലിസ്റ്റായ നട്ട് ഹാംസന്റെ 'വിക്ടോറിയ' എന്ന നോവലിന്റെ അനുകരണമാണത്രേ 'ബാല്യകാലസഖി'. സ്ഥൂലമായ കഥാസംഗ്രഹത്തിൽ മാത്രമല്ല, വിശദാംശങ്ങളിലുമുള്ള അതിശയകരമായ സാമ്യം ഇവിടെ വിശദീകരിക്കുന്നു. 'ശബ്ദങ്ങൾ' എന്ന നോവൽ ജർമൻ കഥാകാരനായ എറിക്ക് റെമാർക്കിന്റെ All Quiet on the Western Front എന്ന നോവലിന്റെ പകർപ്പാണ്. ആർതർ കെസ്സ്ലറുടെ Darkness at Noon-ൽ നിന്ന് അടർത്തിയെടുത്ത കല്ലുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് 'മതിലുകൾ'. അങ്ങനെ പോകുന്നു ആരോപണങ്ങൾ. ഇത് ശരിയാണെങ്കിൽ അന്തർദേശീയ സാഹിത്യവുമായി ബഷീറിന് അഗാധമായ സമ്പർക്കം ഉണ്ടായിരുന്നതായി കരുതേണ്ടി വരും.

മുസ്ലിം സമുദായത്തിൽ പരിഷ്കരണപരമായ ചില പ്രയത്നങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒരു മൗലികവാദി ബഷീറിൽ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ഈ കൃതി സ്ഥാപിക്കുന്നത്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങളേയും പിന്തിരിപ്പൻ ചിന്താഗതികളേയും ആധുനിക വീക്ഷണത്തിലൂടെ നോക്കിക്കാണുന്നതിനുപകരം ഖുർ ആൻ വചനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാനേ ബഷീർ തയ്യാറാകുന്നുള്ളൂ. അതായത് ഖുർ ആൻ കൃത്യമായി പഠിക്കാത്തതുകൊണ്ടാണ് അനാചാരങ്ങൾ തുടരുന്നതെന്ന ലൈൻ! അതെല്ലാം ദൈവവചനങ്ങളാണെന്നും പ്രവാചകന്റെ ജീവിതമാണ് ജനങ്ങൾക്ക് മാതൃകയാകേണ്ടതെന്നുമാണ് ബഷീർ നിരവധി കൃതികളിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾ നിരത്തുന്നത് ഒരു പരിഷ്കർത്താവിന്റേതിനേക്കാൾ മതപ്രബോധകന്റെ നിലപാടിൽ നിന്നുകൊണ്ടാണ്. പ്രവാചകന്റെ തിരുമൊഴികൾ തോരണം പോലെ തൂക്കിയിടാനുള്ള ഉപാധികളായി പല കഥകളും തരം താഴുന്നു (പേജ് 252).

എസ്. ഗുപ്തൻ നായരുടെ അവതാരികയാൽ ധന്യമാണ് ഈ കൃതി. ബഷീർ മലയാളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു പ്രതിഷ്ഠാബിംബമായി (cult figure) നിരന്തരം വാഴ്ത്തപ്പെടുന്നത് കണ്ടുകണ്ടുണ്ടായ ഈർഷ്യയുടെ ഫലമാണ് ഈ കൃതി എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. പൂച്ചയ്ക്കു മണികെട്ടാൻ നിരൂപകസിംഹങ്ങൾ പോലും മടിച്ചുനിന്നപ്പോൾ താനാ കൃത്യം ഏറ്റെടുക്കുന്നു എന്ന മിതമായ അവകാശവാദമേ ഗ്രന്ഥകാരനുള്ളൂ. ഏതാണ്ട് അറുപതു പേജോളം വരുന്ന ആമുഖങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂലകൃതിയുടെ രണ്ടാം പതിപ്പാണ് ഈ പുസ്തകം. മറ്റൊരു പതിപ്പിറക്കാൻ മൂന്നു പതിറ്റാണ്ടുകൾ എന്തുകൊണ്ട് വേണ്ടിവന്നു എന്നാണ് രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യപതിപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ആമുഖം ഉപയോഗപ്പെടുത്തുന്നുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book review of 'Uppuppante Kuyyanakal'
Author: A B Raghunathan Nair
Publisher: Pachamalayalam Books, 2022 (First published 1990)
ISBN: 9789394261020
Pages: 265

Saturday, November 4, 2023

മദ്ധ്യകാലകേരളം

പ്രാചീനകേരളത്തെക്കുറിച്ചുള്ള അറിവുകൾ സംഘകാല സാഹിത്യത്തിൽനിന്നാണ് നമുക്കു ലഭിക്കുന്നത്. അതിനുശേഷം കുലശേഖര ആഴ്‌വാരുടെ സ്ഥാനാരോഹണത്തോടെ പിൽക്കാല ചേരസാമ്രാജ്യം 800-ൽ മഹോദയപുരത്ത് ജന്മമെടുക്കുന്നതുവരെയുള്ള മൂന്നോ നാലോ നൂറ്റാണ്ടുകൾ ഇരുളടഞ്ഞവയായാണ് കണക്കാക്കുന്നത്. കുലശേഖരസാമ്രാജ്യം 1102-ൽ അസ്തമിച്ചു. ഒടുവിലത്തെ കുലശേഖരപെരുമാൾ രാജ്യം നാടുവാഴികൾക്കായി പങ്കിട്ടുകൊടുത്ത് ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയി എന്നാണ് ഒരു ഐതിഹ്യം. അങ്ങനെ 1102 മുതൽ പോർച്ചുഗീസ് ആഗമനമുണ്ടാകുന്ന 1498 വരെയുള്ള നാലു നൂറ്റാണ്ടുകളുടെ കാലഘട്ടം ചരിത്രരേഖകളുടെ അഭാവത്താൽ അവ്യക്തമാണ്. ഈ കാലഘട്ടത്തെയാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ശക്തരായ നാടുവാഴികൾ സ്വരൂപങ്ങൾ എന്ന പേരു സ്വീകരിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്ന ഇക്കാലത്തെ ചരിത്രപാഠങ്ങളാണ് രാഘവവാര്യർ പറഞ്ഞുതരുന്നത്. വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ചിരുന്ന മോൺസൺ മാവുങ്കലിന്റെ ശബരിമലയെക്കുറിച്ചുള്ള ഒരു വ്യാജ ചെമ്പുപട്ടയരേഖ വാര്യർ പരിശോധിച്ച് ശരിവെച്ചത് അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിൽ തീരാക്കളങ്കം വീഴ്‌ത്തിയെങ്കിലും നിരവധി പുസ്തകങ്ങളുടേയും പ്രബന്ധങ്ങളുടേയും കർത്താവാണ് രാഘവവാര്യർ.

മദ്ധ്യകാല കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യഭൂമിശാസ്ത്രം അവതരിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ തന്റെ ഉദ്യമം തുടങ്ങുന്നത്. ആ സമൂഹത്തിലെ അടിസ്ഥാനഘടകം ജാതിശ്രേണിയിൽ അധിഷ്ഠിതമായ കുടുംബങ്ങളും ഉത്പാദനമാത്ര ഗ്രാമവുമായിരുന്നു. എന്നാൽ ഗ്രാമങ്ങൾ തീർത്തും സ്വയംപര്യാപ്തമായിരുന്നില്ല. അവശ്യവസ്തുക്കളായ ഉപ്പ്, ഇരുമ്പായുധങ്ങൾ എന്നിവ എത്തിക്കാനുള്ള സാമൂഹ്യജീവിതം ഗ്രാമാതിർത്തികളെ ഭേദിച്ച് വിപുലമായ തറകളിലേക്കും നാടുകളിലേക്കും എത്തിച്ചേർന്നു. നാടുകളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കൂറുവാഴ്ചകളും അവയെ ഏകോപിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്ത് സ്വരൂപങ്ങളും നിലനിന്നിരുന്നു - വേണാട്, പെരുമ്പടപ്പ്, നെടിയിരുപ്പ്, കോലത്തുനാട് എന്നിവയായിരുന്നു അവയിൽ പ്രധാനികൾ. കൂടുതൽ ഗ്രാമങ്ങളിലേക്ക് കൃഷി വ്യാപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടുതൽ അങ്ങാടികളും അവയെ ബന്ധിപ്പിച്ചുകൊണ്ട് പാതകളും ഉണ്ടായി. കാർഷികാസ്പദമായ ഈ സമ്പദ്‌വ്യവസ്ഥയിൽ നാണ്യവിളകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായി. അതിനാലാണ് അവയുടെ വിനിമയകേന്ദ്രങ്ങൾ എന്ന നിലയിൽ അങ്ങാടികളും തൽഫലമായി പട്ടണങ്ങളും ആവിർഭവിച്ചത്. വർത്തകസമൂഹത്തിന്റെ താല്പര്യത്താലായിരിക്കാം ഗണികാസമ്പ്രദായം വ്യാപകമായതും അതിന്റെ ഉപോല്പന്നമായ നായികാവർണ്ണനകളടങ്ങുന്ന മണിപ്രവാളപ്രസ്ഥാനം നിലവിൽ വന്നതും. തന്നെയുമല്ല, വർദ്ധിച്ചുവന്ന പണോപയോഗം കാർഷികബന്ധങ്ങളിലും ഭൂബന്ധങ്ങളിലും ഒരിടത്തട്ട് രൂപം കൊള്ളാൻ പ്രേരകമായി. വിവിധതരം നാണയങ്ങളെക്കുറിച്ചും ഒരദ്ധ്യായം ഈ പുസ്തകത്തിലുണ്ട്.

പ്രസ്തുതകാലഘട്ടത്തിലെ വിവിധ സാംസ്കാരികഘടകങ്ങളുടെ വികാസം ഓരോരോ അദ്ധ്യായങ്ങളിലൂടെ ഈ കൃതി പരിശോധിക്കുന്നു. പക്ഷേ വാണിജ്യം പരിഗണിക്കുമ്പോൾ ഗ്രന്ഥകാരൻ വ്യക്തമായ ധാരണകളില്ലാതെ ആടിയുലയുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. വിദേശവാണിജ്യം ചരക്കുകൾക്കു പകരം ചരക്കുകൾ കൈമാറുന്ന രീതിയിലായിരുന്നെന്നും അല്ലാതെ നാണയമുപയോഗിച്ചായിരുന്നില്ല എന്നും ഒരിടത്തു തീർത്തുപറയുമ്പോൾ (പേജ് 69) കേരളവുമായുള്ള വാണിജ്യത്തിൽ കണക്കറ്റ ചീനപ്പൊന്ന് കേരളത്തിലേക്കൊഴുകിയതിനാൽ 1127-1279 കാലത്ത് ചൈന വാണ ദക്ഷിണ സുങ് ഭരണാധികാരി വിദേശവ്യാപാരത്തിൽ പൊന്ന്, വെള്ളി, ഓട് എന്നീ ലോഹങ്ങളിലുള്ള നാണയങ്ങളുടെ ഇടപാടുകൾ നിരോധിച്ചു എന്ന് മറ്റൊരിടത്തു പറയുന്നു (പേജ് 105). കച്ചവടം വെറും കൈമാറ്റനിലയ്ക്കല്ല, പണാധിഷ്ഠിതമായിരുന്നു എന്ന് ചീനാസഞ്ചാരിയായ മാഹുവാൻ വിവരിക്കുന്നതായി വേറൊരിടത്തും ഉണ്ട് (പേജ് 111). കേരളം മാത്രമല്ല, പ്രാചീന ഭാരതം മുഴുവനും കയറ്റുമതിക്കുപകരം വസ്തുക്കൾ സ്വീകരിക്കാതെ നാണയങ്ങൾ മാത്രമാണ് പകരം വാങ്ങിയിരുന്നത്. റോമിലെ സ്വർണം ഭാരതത്തിലേക്ക് ഒഴുകിപ്പോകുന്നതിനെക്കുറിച്ചുള്ള പ്ലിനിയുടെ (മൂത്തയാൾ) മുറവിളി ഓർക്കുക. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ കാലത്തും ഈ അസന്തുലിതത്വം തുടർന്നു. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് വെള്ളക്കാർ ഇവിടത്തെ രാഷ്ട്രീയവ്യവസ്ഥയിൽ ഇടപെടാൻ തുടങ്ങിയതും അത് ക്രമേണ കോളനിവൽക്കരണത്തിലേക്ക് നയിച്ചതും എന്നൊരു വാദഗതിയുണ്ട് (ഈ പുസ്തകത്തിലല്ല). ഒരുപക്ഷേ യൂറോപ്പിൽനിന്ന് കയറ്റിയയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളും വീഞ്ഞും കൗതുകവസ്തുക്കളുമൊക്കെ ധാരാളമായി വാങ്ങാൻ നമ്മുടെ പൂർവികർ തയ്യാറായിരുന്നെങ്കിൽ ഭാരതചരിത്രം മറ്റൊന്നാകുമായിരുന്നോ എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്. പുസ്തകത്തിലേക്ക് തിരികെവരുമ്പോൾ കരയാമ്പൂ കേരളത്തിലെ കാടുകളിൽ വളർന്നിരുന്നു എന്നും അത് ഇറക്കുമതി പദാർത്ഥമായിരുന്നു എന്നും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ ഇതിൽ ഉണ്ട്.

കേരളചരിത്രത്തിലെ രണ്ടു പ്രമുഖ കഥാപാത്രങ്ങളാണ് അഞ്ചുവണ്ണം, മണിഗ്രാമം എന്ന വർത്തകസംഘങ്ങൾ.  സത്യത്തിൽ ചരിത്രരചന തന്നെ ഈ സംഘങ്ങൾക്ക് നല്കപ്പെട്ടിട്ടുള്ള ചെമ്പോലകളെയോ പട്ടയങ്ങളേയോ അടിസ്ഥാനപ്പെടുത്തിയാണ്. ഒൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത് തെക്ക് കൊല്ലം മുതൽ വടക്ക് ഏഴിമല പ്രദേശം വരെ മണിഗ്രാമമെന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നതായി മനസ്സിലാക്കാം (പേജ് 71). 849-ലെ തരിസാപ്പള്ളി ചെപ്പേട് തുടങ്ങി 1225-ലെ വീരരാഘവപട്ടയം വരെയുള്ള രേഖകളാണ് ഈ നിഗമനത്തിനാധാരം. എന്നാൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോഴേക്കും ഈ സംഘങ്ങൾ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. പോർച്ചുഗീസുകാർ മണിഗ്രാമക്കാരുമായി വ്യാപാരാർത്ഥം ഘോരസംഘട്ടനങ്ങളിൽ ഏർപ്പെട്ടതായി കാണുന്നില്ല. അവർ അറബികളുമായാണ് പടവെട്ടിയിരുന്നത്. അതായത് ഗാമയുടെ വരവിനും ഒരു നൂറ്റാണ്ടുമുൻപെങ്കിലും മണിഗ്രാമം തകർന്നിട്ടുണ്ടാവണം. അതിനെ നശിപ്പിച്ചത് അറബികളായിരിക്കാൻ സാദ്ധ്യതയുമുണ്ട്. ആറുനൂറ്റാണ്ടുകാലം വിദേശവ്യാപാരം നടത്തുകയും രാജാക്കന്മാരുമായിപ്പോലും നേരിട്ട് ഇടപാടുകൾ നടത്തുകയും ചെയ്തിരുന്ന ഈ വർത്തകസംഘങ്ങൾ ചരിത്രത്തിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാതെ അരങ്ങൊഴിഞ്ഞതായാണ് കാണുന്നത്. ഒരുപക്ഷേ അജ്ഞാതമായ മറ്റെന്തോ കാരണത്താൽ നിലംപരിശായ മണിഗ്രാമത്തിന്റെ സ്ഥാനത്തേക്ക് അറബികൾ കടന്നുവന്നതായിരിക്കാനും മതി. എന്തായാലും ഈ ചോദ്യത്തിന്റെ ഉത്തരം തേടൽ കേരളചരിത്രത്തിലെ മറ്റൊരു ഇരുളടഞ്ഞ താളിലേക്ക് വെളിച്ചം വീശും. എന്നാൽ ഉത്തരം തേടുന്നതുപോയിട്ട് ആ ചോദ്യം ഉയർത്താൻ പോലും ഗ്രന്ഥകാരൻ ഇതിൽ തയ്യാറാകുന്നില്ല. മണിഗ്രാമത്തിന്റെ തകർച്ച കാണാതിരിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വലിയൊരു ന്യൂനത.

ജാതിസമ്പ്രദായം കേരളത്തിൽ അതീവ കർശനമായിരുന്നുവെന്നും താഴ്ന്ന ജാതിക്കാരുടെ അവസ്ഥ അതീവ ബുദ്ധിമുട്ടിലും ആയിരുന്നു എന്ന് നമുക്കറിയാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തിരികൊളുത്തപ്പെട്ട നവോത്ഥാനം കേരളചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേടുമാണ്. എന്നാൽ വർത്തമാനകാലം ഉജ്ജ്വലമാണെന്നു കാണിക്കാൻ ഭൂതകാലത്തെ അതിന്റെ നറുതിരിവെളിച്ചം കൂടി തല്ലിക്കെടുത്തി കൂരിരുട്ടിലാക്കേണ്ട കാര്യമുണ്ടോ? മുഴക്കോലുകൊണ്ട് ദൂരമളന്ന് വിവിധജാതികളെ പലദൂരങ്ങളിൽ നിർത്തിയിരുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതു പ്രായോഗികമാണോ എന്ന് ന്യായമായും സംശയം തോന്നാം. ഇത്തരം അബദ്ധങ്ങളെ മുച്ചൂടും പൊളിക്കുന്ന ചില വിവരങ്ങൾ ഈ കൃതിയിൽ കാണാം. വേലസമുദായത്തിലെ സ്ത്രീകളാണ് പ്രസവമെടുക്കുന്നതിനു സഹായിക്കുന്ന പേറ്റിച്ചികൾ. അപ്പോൾ അവർക്ക് തീണ്ടൽ ഉണ്ടായിരുന്നില്ലേ? മാത്രവുമല്ല, ബ്രാഹ്മണസങ്കേതങ്ങളിലാണ് മുഖ്യമായും അവരുടെ സാന്നിദ്ധ്യം (പേജ് 33). പുലവാലായ്മകളുടെ അവസാനം കുറിക്കുന്നത് വണ്ണാത്തിമാറ്റ് നൽകിയാണ്. കണക്കനുസരിച്ച് അറുപതടിയോളം ദൂരെ നിർത്തേണ്ടിയിരുന്ന ഈ സമുദായങ്ങൾ അക്കാലത്തെ സമൂഹത്തിന്റെ അവശ്യഘടകങ്ങളായിരുന്നു. അവർ അപ്രത്യക്ഷരാകുന്നത് പാശ്ചാത്യരുടെ വരവും പുതുമര്യാദകളുടേയും ആചാരങ്ങളുടേയും തുടക്കത്തോടെയുമാണ്. ജാതിവ്യവസ്ഥ കർക്കശമായതും അതോടുകൂടിയായിരിക്കുമോ? ഹിന്ദുസമൂഹം സമുദ്രയാത്ര നടത്തിയിരുന്നില്ല എന്നതാണ് മറ്റൊരു കണ്ടുപിടിത്തം. എന്നാൽ ബർമയിലെ പാകാൻ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ അവിടെ ഒരു വിഷ്ണുക്ഷേത്രം പണിതത് 'മലനാട്ടിലെ മകോതയർ പട്ടണത്തിൽനിന്നു വന്ന ഇരായിരൻ ശിരിയൻ' എന്ന വ്യാപാരിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചാതുർവർണ്യമാണ് ഇവിടെ നടമാടിയിരുന്നതെന്നും അവനവന്റെ വർണ്ണധർമ്മങ്ങൾക്കനുസരിച്ച പ്രവൃത്തികളേ ഒരാൾക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. രാജ്യഭരണവും സൈനികസേവനവുമായിരുന്നു ക്ഷത്രിയന്റെ ചുമതല. എന്നാൽ കേരളത്തിലെ സ്വരൂപങ്ങളിൽ ഒന്നുപോലും ക്ഷത്രിയരായിരുന്നില്ല എന്ന് ഈ കൃതിയിൽ കാണുന്നു. കോലത്തിരി, സാമൂതിരി, വേണാട് സ്വരൂപങ്ങൾ യാഗരക്ഷ, ഹിരണ്യഗർഭം മുതലായ നടപടികളിലൂടെ ക്ഷത്രിയരായി മാറുകയാണ് ഉണ്ടായത്. ബ്രാഹ്മണർ അതെല്ലാം അംഗീകരിച്ചുകൊടുത്തു. ജന്മാധിഷ്ഠിതമായ വർണ്ണം സ്വപ്രയത്നത്തിലൂടെ മാറാനും സാധിക്കുമെന്നതിനുള്ള തെളിവാണ് ഇവ. ബ്രാഹ്മണരെ കൊല്ലുന്നത് മഹാപാപമാണെന്നൊക്കെ ധർമ്മശാസ്ത്രങ്ങൾ പറയുമെങ്കിലും രാജാവിന്റെ അപ്രീതി സമ്പാദിച്ചാൽ അതൊന്നും തടസ്സമായിരുന്നില്ലെന്ന് വാര്യർ രേഖപ്പെടുത്തുന്നു (പേജ് 152). ഇതിനെല്ലാമുപരിയായി കീഴ്ജാതിക്കാരും വിദ്യാഭ്യാസം നേടിയിരുന്നു എന്നതിന്റെ തെളിവുകളും ഇതിലുണ്ട്. ജാത്യതീതമായ ഈ വിദ്യാപ്രസരണത്തിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നാണ് ഊരാച്ചേരി ഗുരുകുലമടങ്ങുന്ന മലബാറിലെ നിരവധി തീയ്യ ഗുരുകുലങ്ങൾ. തർക്കം, വ്യാകരണം, വേദാന്തം, ജ്യോതിഷം, വൈദ്യം എന്നിവയൊക്കെ ഇവിടങ്ങളിൽ പഠിപ്പിച്ചിരുന്നു. മുലക്കരം, ഏണിക്കരം മുതലായ അതിശയോക്തിപരവും തീർത്തും അപ്രായോഗികവുമായ നികുതികൾ കേരളത്തിൽ ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുമെങ്കിലും മദ്ധ്യകാല സാമ്പത്തികവ്യവസ്ഥ വിശദമായി പരിശോധിച്ച ഗ്രന്ഥകാരൻ അത്തരം നികുതികളെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല.

കുലശേഖരന്മാരുടെ പതനത്തിനും വെള്ളക്കാരുടെ ആഗമനത്തിനിടയിലും ഉള്ള നാലു നൂറ്റാണ്ടുകളാണ് ഈ കൃതിയുടെ പരിശോധനാകാലഘട്ടമെന്നിരിക്കിലും ലഭ്യമായ രേഖകളുടെ അഭാവത്താലാണോ എന്തോ പല അദ്ധ്യായങ്ങളിലും അതിനുശേഷമുള്ള കാലഘട്ടമാണ് പഠനവിധേയമാക്കുന്നത്. അധികാരഘടന എന്ന അദ്ധ്യായം സ്വരൂപങ്ങളിലെ ഭരണകൂടരൂപവൽക്കരണം ചർച്ച ചെയ്യുമ്പോൾ 17-18 നൂറ്റാണ്ടുകളെയാണ് ആസ്പദമാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തുള്ളൽ കൃതികളിലെ പരാമർശങ്ങളും സമൂഹത്തെ നിർവചിക്കുന്നവയായി അപഗ്രഥിക്കപ്പെടുന്നത് ഒരു തോൽവിയായിത്തന്നെ കണക്കാക്കണം. അതുപോലൊരു വീഴ്ചയാണ് അടിസ്ഥാനവർഗ്ഗത്തിന്റെ ആശയലോകം പരിശോധിക്കുന്നതിനായി കടത്തനാടൻ പാട്ടുകളിലെ ചരിത്രാംശം ഇഴകീറി തൂക്കിനോക്കുന്നത്. ഇതും ഒരു പിൽക്കാലരചനയാണെന്ന് ഗ്രന്ഥകാരൻ കാണാതെ പോകുന്നു.

വളരെയധികം വാദങ്ങൾ പല അദ്ധ്യായങ്ങളിലായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ആഴത്തിലുള്ള പഠനമോ ചർച്ചയോ നടക്കുന്നില്ല, ആധാരവസ്തുതകൾ ചൂണ്ടിക്കാണിക്കുന്നുമില്ല. കേരളീയസംസ്കാരവ്യവഹാരങ്ങളിലും അവയുടെ സ്വഭാവനിർണ്ണയത്തിലും നാടുകളുടെ സ്വാധീനം ഗണ്യമായി കണ്ടുതുടങ്ങുന്നത് ഇക്കാലത്താണ്. ചില നാടുകളിലെ ജാതികളിൽ കാണുന്ന ഇല്ലവ്യവസ്ഥ, നാടു കടന്നാൽ അശുദ്ധി, ഭൃഷ്ട് എന്നീ ശുദ്ധാശുദ്ധ സങ്കല്പങ്ങൾ ഉദാഹരണങ്ങൾ. എന്നാൽ ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഉൽപാദനബന്ധങ്ങളുടെ നിയന്ത്രണം സാമൂഹ്യ-സാമ്പത്തിക മേധാവിത്വത്തിലേക്കു നയിക്കുമെന്ന മാർക്സിയൻ സിദ്ധാന്തം വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും ഗ്രന്ഥകാരന് കേരളത്തിന്റെ പ്രത്യേകതകൾ അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നില്ല. പ്രസക്ത കാലഘട്ടത്തിൽ നെൽകൃഷിയുടേയും നാണ്യവിളകളുടേയും അരിഭക്ഷണത്തിന്റേയും വ്യാപനം നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാർഷികരീതികളുടെ വികാസത്തെക്കുറിച്ചുള്ള വിശകലനം വെറും സാമാന്യബോധത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഒരു ഞാണിന്മേൽക്കളിയാണ്. വ്യാപകമായ അക്ഷരത്തെറ്റുകൾ തുടക്കം മുതൽ ഒടുക്കം വരെ നിലയ്ക്കാത്ത കല്ലുകടിയാകുന്നു. ഓരോ പേജിലും ഏറ്റവും കുറഞ്ഞത് പത്തു തെറ്റുകളെങ്കിലും കാണും. പ്രസാധകരുടെ കഴിവുകേട് എന്നല്ലാതെ ഒന്നും പറയാനില്ല. എല്ലാം കഴിഞ്ഞ് പുസ്തകം അടച്ചുവെക്കുമ്പോൾ ഒരു ചരിത്രപണ്ഡിതന്റെ മൈതാനപ്രസംഗം കേട്ടുകഴിഞ്ഞ പ്രതീതിയാണ് ഉണ്ടാകുന്നത്. പുതിയതായി ഒരു വസ്തുതയോ, നവീനമായ ഒരു വ്യാഖ്യാനം പോലുമോ ഈ കൃതിയിലില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Maddhyakala Keralam - Swaroopaneethiyude Charithrapadangal'
Author: M R Raghava Warrier
Publisher: National Book Stall, 2014 (First)
ISBN: 9789384571405
Pages: 292